റമദാൻ...മക്കയിൽ സൗജന്യ ലഗേജ് സ്റ്റോറേജ് സേവനം പ്രയോജനപ്പെടുത്തി 1.14 ലക്ഷത്തിലധികം തീർഥാടകർ
പ്രത്യേകം പരിശീലനം ലഭിച്ച സ്വദേശി ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്
ജിദ്ദ: പരിശുദ്ധ റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലെത്തിയ 1,14,185 പേർ സൗജന്യ ലഗേജ് സ്റ്റോറേജ് സേവനം പ്രയോജനപ്പെടുത്തിയതായി ഇരു ഹറം കാര്യാലയം. തീർഥാടകർക്ക് സുഗമമായി കർമങ്ങൾ നിർവഹിക്കുന്നതിനും യാത്രാഭാരം കുറയ്ക്കുന്നതിനുമായി അതോറിറ്റി നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. ലഗേജുകൾ സ്വീകരിക്കുന്നതിനും തിരികെ നൽകുന്നതിനും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യേക കേന്ദ്രങ്ങളിലായി അതിവേഗ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രത്യേകം പരിശീലനം ലഭിച്ച സ്വദേശി ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ലഗേജുകൾ സ്വീകരിക്കാനും ഉടമസ്ഥർക്ക് തടസ്സമില്ലാതെ കൈമാറാനും ഇതിലൂടെ സാധിക്കും. റമദാൻ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ഇത്തരം സേവനങ്ങൾക്ക് ലഭിക്കുന്ന വലിയ പങ്കാളിത്തം തീർഥാടകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഹറം പള്ളിക്കുള്ളിൽ നൽകി വരുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്.