വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ 'ഗൾഫ് ഷട്ടിൽ'; ബഹ്റൈൻ - സൗദി കടൽമാർഗം പുതിയ സർവീസ്
പ്രതിമാസം 3,000 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ഈ പുതിയ സർവീസിന് ശേഷിയുണ്ട്
റിയാദ്: സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കടൽമാർഗം പുതിയസർവീസ് ആരംഭിച്ചു. ഗൾഫ് ഷട്ടിൽ എന്ന പേരിലുള്ള ഈ സേവനം സൗദി തുറമുഖ അതോറിറ്റി ആണ് പ്രഖ്യാപിച്ചത്. പ്രതിമാസം 3,000 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ഈ പുതിയ സർവീസിന് ശേഷിയുണ്ട്.
രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കുക, ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തിന്റെ പ്രവർത്തനക്ഷമത ഉയർത്തുക, എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങൾ. ആഗോള ലോജിസ്റ്റിക് ഹബ്ബ് എന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും വ്യാപാര നീക്കങ്ങൾ സുഗമമാക്കുന്നതിനും ഈ നടപടി സഹായിക്കും. സൗദിയിലെയും ബഹ്‌റൈനിലെയും വിപണികൾ തമ്മിലുള്ള ചരക്ക് നീക്കം ഈ സർവീസിലൂടെ കൂടുതൽ വേഗത്തിലാക്കാനാകും. ഷിപ്പിങ് സേവന ശൃംഖല വിപുലീകരിക്കുന്നതിലൂടെ പ്രാദേശികമായും അന്തർദേശീയമായും മികച്ച സാമ്പത്തിക മുന്നേറ്റമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.