ബിദിയ മരുഭൂമിയിൽ കാണാതായ കുട്ടിയെ കണ്ടെത്തിയത് എട്ട് മണിക്കൂറിന് ശേഷം
മരുഭൂമി, ക്യാമ്പിങ് യാത്രകളിൽ കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിഡിഎഎ
മസ്‌കത്ത്: മരുഭൂമി, ക്യാമ്പിങ് യാത്രകളിൽ കുടുംബങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ). കുട്ടികളെ കൃത്യമായി നിരീക്ഷിക്കുക, അസംബ്ലി പോയിന്റുകൾ വ്യക്തമായി നിശ്ചയിക്കുക, ക്യാമ്പ് സൈറ്റുകൾക്ക് ചുറ്റും പതിവ് പരിശോധന നടത്തുക, മരുഭൂമി പ്രദേശങ്ങളിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ബിദിയ മരുഭൂമിയിൽ കാണാതായ എട്ട് വയസ്സുള്ള കുട്ടിയെ എട്ട് മണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സിഡിഎഎ മുന്നറിയിപ്പ്.
രക്ഷാപ്രവർത്തകർ, വ്യോമസേന, പ്രദേശവാസികൾ എന്നിവരെല്ലാം ചേർന്നാണ് ബിദിയയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതായി റിപ്പോർട്ട് ലഭിച്ച ഉടൻ നോർത്ത് ഷർഖിയ ഗവർണറേറ്റിലെ തങ്ങളുടെ ടീമുകൾ ഉടനടി പ്രതികരിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പറഞ്ഞു. ഗ്രൗണ്ട് പട്രോളിങ്, റോയൽ ഒമാൻ പൊലീസ് യൂണിറ്റുകൾ, ആർഒപി ഏവിയേഷൻ, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം ഏകോപിത തിരച്ചിലിൽ പങ്കെടുത്തു. ജനങ്ങളുള്ള പ്രദേശത്ത് എത്താമെന്ന പ്രതീക്ഷയിൽ ഏകദേശം 15 കിലോമീറ്റർ നടന്നുകൊണ്ട് കുട്ടി അസാധാരണമായ ധൈര്യം കാണിച്ചതും തുണയായി. കുടുംബവുമൊത്ത് വിനോദയാത്രയ്ക്കിടെയാണ് കുട്ടിയെ കാണാതായിരുന്നത്.