ഒമാനിൽ ടൂർ പാക്കേജിന്റെ മറവിലെ തട്ടിപ്പിന് വീണ്ടും അരങ്ങൊരുങ്ങുന്നു
കഴിഞ്ഞ വർഷം നിരവധി മലയാളി കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് വൻ തുക
സലാല: ഒമാനിൽ ടൂർ പാക്കേജിന്റെ മറവിൽ വീണ്ടും തട്ടിപ്പുമായി സംഘം. സലാലയടക്കം ഒമാന്റെ വിവിധ ഭാഗങ്ങളിൽ മലയാളികളടക്കമുള്ള നിരവധി പേർ കഴിഞ്ഞ വർഷം കബളിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് സംഘം വീണ്ടും രംഗ പ്രവേശനം നടത്തിയിരിക്കുന്നത്. കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് സംഘം പ്രധാനമായും തട്ടിപ്പ് നടത്തുന്നത്.
സൂപ്പർ മാർക്കറ്റുകൾക്കു പുറത്ത് റാഫിൾ കൂപ്പൺ കൗണ്ടറുകൾ സ്ഥാപിച്ചാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. ഫ്രീ റാഫിൾ കൂപ്പണിൽ പേരു വിവരങ്ങൾ എഴുതി ഇടുന്നത് പ്രവാസ ലോകത്തെ പതിവ് കാഴ്ചയാണ്. ഇങ്ങനെ ലഭിക്കുന്ന ഫോൺ നമ്പറിലേക്ക് രണ്ട് ദിവസം കഴിഞ്ഞാൽ അഭിനന്ദനങ്ങൾ അറിയിച്ച് വിളി വരും. 5000 പേരിൽനിന്ന് താങ്കളും കുടുംബവും ടൂർ പാക്കേജിനായയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവെന്നും പ്രമുഖ ഹോട്ടലിൽ നിങ്ങളുടെ ഒഴിവനുസരിച്ച് കുടുംബവുമായി വരണമെന്നും സംഘം അറിയിക്കും.
ഇങ്ങനെ ഹോട്ടലിൽ ചെല്ലുമ്പോൾ അവരുടെ ടൂർ കമ്പനിയെക്കുറിച്ചും ആകർഷകമായ പാക്കേജുകളെ കുറിച്ചും വിശദീകരിക്കും. തട്ടിപ്പണെന്ന് തോന്നാതിരിക്കാൻ മികച്ച സ്വീകരണവും നൽകും.
900 റിയാൽ, 1250 റിയാൽ, 2500 റിയാൽ എന്നിവക്ക് ഏഴ്, 21, 35 ദിവസങ്ങളിൽ കുടുംബ സമേതം 175 രാജ്യങ്ങളിൽ ടൂർ പോവാനുള്ള വിവിധ പാക്കേജുകളാണ് സംഘം മുന്നോട്ടുവെക്കുക. വിമാന ടിക്കറ്റ്, ഹോട്ടൽ ഭക്ഷണം എല്ലാം ഉൾപ്പെടെയാണ് ഈ പക്കേജെന്നും അതിനകത്ത് പരമാവധി ഇളവ് നൽകാമെന്നും പറയും.
ഇരകളെ വീഴ്ത്താനായി ഒരു വർഷത്തെ ജിം അപ്പോയിൻമെന്റ്, കുട്ടികൾക്കുള്ള നീന്തൽ, ഫുട്ബാൾ, ഡാൻസിങ് പരിശീലനം എന്നിവയുടെ വൗച്ചറുകൾ, 30 ശതമാനം കുറവിൽ വിമാന ടിക്കറ്റ് വർഷങ്ങളോളം ബുക്ക് ചെയ്ത് നൽകാമെന്നും വാഗ്ദാനം ചെയ്യും. ഇപ്പോൾ 300 റിയാലോ, 200 റിയാലോ അടച്ച് ബ്ലോക്ക് ചെയ്തു വെക്കാനും ബാക്കി മാസം തോറും അടച്ചാൽ മതിയെന്നും പറയും.
മസ്‌കത്തിലെ ഇല്ലാത്ത ഓഫിസിന്റെ വിശദാംശങ്ങൾ നൽകിയാണ് സംഘം കഴിഞ്ഞ വർഷം സലാലയിൽ തട്ടിപ്പ് നടത്തിയത്. രണ്ടു തവണ അടവ് കഴിഞ്ഞാൽ പിന്നെ ഈ സംഘത്തെ കുറിച്ച് ഒരുവിവരവും ഉണ്ടാവില്ല. നേരത്തെ തന്ന കാർഡിലെ സി.ആർ നമ്പറും അഡ്രസുമെല്ലാം വ്യജമായിരുന്നുവെന്ന് പിന്നീടാണ് നമ്മൾക്ക് മനസിലാകുക എന്ന് തട്ടിപ്പിനിരയായവർ മീഡിയവണിനോട് പറഞ്ഞു.
സലാലയിൽ നിന്ന് മാത്രം ബിസിനസുകാർ ഉൾപ്പടെ നിരവധിപേർ ഈ റാക്കറ്റിന്റെ തട്ടിപ്പിന് ഇരയായിരുന്നു. മലയാളികളായ രാധാകൃഷ്ണനും സലീനയും ചേർന്നാണ് കഴിഞ്ഞ വർഷം സലാലയിൽ നിന്ന് നിരവധി പേരെ കബളിപ്പിച്ചത്. അതിന് ശേഷം ഇവർ ബഹറൈനിലും ഷാർജയിലും സമാനമായ തട്ടിപ്പുകൾ നടത്തിയെന്നാണ് വിവരം. പ്രത്യക്ഷത്തിൽ തട്ടിപ്പെന്ന് തോന്നാതിരിക്കാനുള്ള നിരവധി നമ്പറുകളാണ് ഇവരുടെ കയ്യിലുള്ളതെന്ന് തട്ടിപ്പിനിരയായ മലയാളി വ്യവസായി പറഞ്ഞു.
ഈ വർഷവും സമാന റാക്കറ്റ് സലാലയിലെത്തി തട്ടിപ്പ് ആരംഭിക്കുകയും കുറച്ച് ഇരകളെ കുടുക്കിയതുമായാണ് പ്രാഥമിക വിവരം. അതുപോലെ ടൂർ പാക്കേജിന് പകരം, മറ്റു പലതുമായി വികസിപ്പിച്ചിട്ടുമുണ്ട്. അതിനാൽ സമാനമായ എന്തുമായും ഇടപാടുകൾ നടത്തുന്നതിന് മുമ്പ് അതീവ ജാഗ്രത വേണമെന്ന് വലിയ തുക നഷ്ടമായവർ പറയുന്നു. മോഹിപ്പിക്കുന്ന ഇത്തരം ഓഫറുകളുമായി വരുന്നവരെ കരുതിയിരിക്കണമെന്നും ഈ രംഗത്ത് പ്രവർത്തിപ്പുക്കുന്നവർ ഓർമിപ്പിക്കുന്നു.