ഗൾഫ് സംഘർഷത്തിനിടെ ഇറാൻ - അമേരിക്ക നിർണായക ചർച്ച ഇന്ന് മസ്കത്തിൽ
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, വൈറ്റ് ഹൗസ് ഉപദേശകൻ ജറദ് കുഷ്നർ എന്നിവർ ചർച്ചയിൽ തപങ്കെടുക്കും
മസ്കത്ത്: സംഘർഷത്തിനിടെ ഇറാൻ അമേരിക്ക നിർണായക ചർച്ച ഇന്ന് ഒമാനിലെ മസ്കത്തിൽ നടക്കും. ചർച്ചക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞദിവസം മസ്കത്തിലെത്തി. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും വൈറ്റ് ഹൗസ് ഉപദേശകൻ ജറദ് കുഷ്നറും ചർച്ചയിൽ പങ്കെടുക്കും.
ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പൂർണമായും പിൻമാറുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി കുറക്കുക എന്നിങ്ങനെയുള്ള ഉപാധികളാണ് അമേരിക്ക മുന്നോട്ട് വെച്ചിട്ടുള്ളത്. മൂന്ന് വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തലാക്കുക, നിലവിൽ സമ്പുഷ്ടീകരിച്ച യുറേനിയം തൽക്കാലം മറ്റൊരു രാജ്യത്തേക്ക് കൈമാറുക എന്നീ ഫോർമുലകളാണ് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്.
ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ 3 രാജ്യങ്ങളാണ് ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്. കൃത്യമായ ഉപാധികൾ ഇറാനും മുന്നോട്ട് വെച്ചിട്ടുണ്ട്. സൈനിക മുന്നൊരുക്കങ്ങൾ ഇല്ലാതാക്കുന്നതോടൊപ്പം തങ്ങൾക്കുമേൽ അടിച്ചേൽപിച്ച ഉപരോധം ഇല്ലാതാക്കുക എന്നതാണ് ഇറാൻ മുന്നോട്ട് വെച്ച ഉപാധികൾ.