ഒമാൻ ആദ്യമായി പോളിമർ നോട്ട് പുറത്തിറക്കുന്നു
ദേശീയ സ്മാരകങ്ങൾ ഉൾക്കൊള്ളുന്ന ഒരു റിയാലിന്റെ നോട്ട് ജനുവരി 11 മുതൽ പ്രചാരത്തിലാകും
മസ്കത്ത്: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ഒരു റിയാലിന്റെ പുതിയ പോളിമര്‍ ബാങ്ക് നോട്ട് പുറത്തിറക്കി. ഒമാന്‍ കറന്‍സിയുടെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്. മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളുള്ളതിനാല്‍ നിലവില്‍ പ്രചാരത്തിലുള്ള കോട്ടണ്‍ അധിഷ്ഠിത ബാങ്ക് നോട്ടുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. 145 മില്ലിമീറ്റർ നീളവും 76 മില്ലിമീറ്റർ വീതിയുമാണ് നോട്ടിനുള്ളത്, ജനുവരി 11 മുതൽ റൂവി, സലാല, സൊഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാനിലെ കറൻസി എക്സ്ചേഞ്ച് കൗണ്ടറുകൾ വഴിയും, ഓപ്പറ ഗാലേറിയയിൽ ഒമാൻ പോസ്റ്റിന്റെ പ്രത്യേക വിൽപ്പന കൗണ്ടർ വഴിയും സ്മാരക നോട്ടുകൾ വാങ്ങാം.
1,000 അണ്‍കട്ട് ഷീറ്റുകളും 10,000 പ്രത്യേകമായി പായ്ക്ക് ചെയ്ത ബാങ്ക് നോട്ടുകളും ലഭ്യമാകുമെന്നും സിബിഒ അറിയിച്ചു. നോട്ടിന്റെ മുന്‍വശത്ത് ഒമാന്‍ ബൊട്ടാണിക് ഗാര്‍ഡനും മറുവശത്ത് സയീദ് താരിഖ് ബിന്‍ തൈമൂര്‍ സാംസ്‌കാരിക സമുച്ചയവും ദുകം തുറമുഖവും റിഫൈനറിയുടെയും ചിത്രങ്ങൾ നിൽകിയിട്ടുണ്ട്. ഒമാനി ദേശീയ ഐഡന്റിറ്റിയുടെ പ്രാതിനിധ്യംകൂടിയാണിത്