ഇസ്രായേൽ - ഇറാൻ സംഘർഷം: സമാധാനത്തിനായുള്ള ശ്രമം തുടർന്ന് ഒമാൻ
രാഷ്ട്രീയ സംഭാഷണത്തിലേക്ക് മടങ്ങണമെന്നു ഒമാൻ വിദേശകാര്യമന്ത്രി
മസ്‌കത്ത്: ഇസ്രായേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടർന്ന് ഒമാൻ. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി സഹോദര സൗഹൃദ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച തുടരുകയാണ്. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും പ്രാദേശിക സ്ഥിരത സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ സംഭാഷണത്തിലേക്ക് മടങ്ങണമെന്നും ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
ഇറാനെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണവും തെഹ്റാനിൽ നിന്നുള്ള പ്രതികരണവും ആശങ്കകൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഒമാന്റെ നയതന്ത്ര നീക്കം. തുടർച്ചയായ കൂടിയാലോചനകളിൽ, ദാരുണമായ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത സയ്യിദ് ബദർ ഊന്നിപ്പറഞ്ഞു. വർധിച്ചുവരുന്ന സംഘർഷം മുഴുവൻ മേഖലയുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പാത പുനഃസ്ഥാപിക്കാനും കൂടുതൽ തകർച്ച തടയാനും നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
അതേസമയം, സംഘർഷം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ പ്രശ്‌ന പരിഹാരത്തിന് ഗൾഫ് സഹകരണ കൗൺസിൽ തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനും ഉടനടി വെടിനിർത്തലിനുള്ള ആഹ്വാനം ശക്തിപ്പെടുത്തുന്നതിനുമായി ജിസിസി വിദേശകാര്യമന്ത്രിമാരുടെ യോഗം ചേർന്നിരുന്നു. കുവൈത്തിന്റെ അധ്യക്ഷതയിൽ ഓൺലൈനായായിരുന്നു യോഗം. ഇറാനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങളെ യോഗം അപലപിച്ചു.