പരിഹാസവും ചൂഷണവും വേണ്ട!; ഒമാനിൽ ഭിന്നശേഷിക്കാർക്കെതിരായ അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ
2 വർഷം വരെ തടവോ 3,000 റിയാൽ വരെ പിഴയോ ലഭിക്കും
മസ്‌കത്ത്: ഭിന്നശേഷിക്കാർക്കെതിരായ അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും കടുത്ത ശിക്ഷാ നടപടികളുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഭിന്നശേഷിയുള്ളവരുടെ മാന്യതക്കോ അന്തസിനോ ഹാനികരമാകുന്ന രീതിയിൽ പെരുമാറുന്നവർക്ക് രണ്ട് വർഷം വരെ തടവോ 3,000 റിയാൽ വരെ പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടി വരും. ശാരീരികമോ മാനസികമോ ആയ ഉപദ്രവം, അവഗണന, ചൂഷണം തുടങ്ങി ഭിന്നശേഷിക്കാരുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന ഏത് പ്രവൃത്തിയും ക്രിമിനൽ കുറ്റമായാണ് നിയമം കണക്കാക്കുന്നത്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ 15, 68 വകുപ്പുകൾ മുൻനിർത്തിയാണ് പ്രോസിക്യൂഷന്റെ ഈ കർശന മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും. ഭിന്നശേഷിക്കാർക്ക് സുരക്ഷിതവും മാന്യവുമായ ജീവിതസാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് സമൂഹത്തിന്റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.