ഫലസ്തീനികളെ പുറത്താക്കുന്ന ഒരു നീക്കവും അംഗീകരിക്കില്ല: ഒമാൻ
ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സമ്മേളനത്തിലാണ് ഒമാൻ നിലപാട് ആവർത്തിച്ചത്
മസ്‌കത്ത്: ഫലസ്തീൻ പൗരന്മാരെ അവരുടെ പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുന്നതോ അവരുടെ അവകാശങ്ങൾ ലംഘിക്കുന്ന ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് ഒമാൻ. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സമ്മേളനത്തിലാണ് ഒമാൻ തങ്ങളുടെ നിലപാട് ആവർത്തിച്ചത്.
ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ യോഗത്തിൽ യോഗത്തിൽ ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയാണ്. ഗസ്സയിലെ വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നതിൽ ഒമാന്റെ ഉറച്ച നിലപാട് സയ്യിദ് ബദർ ആവർത്തിച്ചു. ഇസ്രായേൽ അധിനിവേശ സേനയുടെ പൂർണമായ പിൻവാങ്ങൽ, കുടിയിറക്കപ്പെട്ട സാധാരണക്കാരെ തിരികെ കൊണ്ടുവരിക, ഗസ്സയിലെ എല്ലാ പ്രദേശങ്ങളിലേക്കും മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കുക എന്നിവയും ഒമാൻ ആവശ്യപ്പെട്ടു.
ഇസ്രായേൽ ആക്രമണത്തെ നേരിടാനുള്ള ഒഐസി അംഗരാജ്യങ്ങളുടെ ശ്രമങ്ങൾക്ക് ഒമാന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനും ഗസ്സയുടെ ഉപരോധം പിൻവലിക്കുന്നതിനും യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുന്നതിനും ഫലപ്രദമായ ഒരു അന്താരാഷ്ട്ര സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ജി.സി.സി-സിറിയ സംയുക്ത മന്ത്രിതല യോഗത്തിൽ ഒമാനും പങ്കെടുത്തു. സിറിയയുടെ സ്വാതന്ത്ര്യത്തെയും അതിന്റെ എല്ലാ പ്രദേശങ്ങളുടെയും മേലുള്ള പൂർണ പരമാധികാരത്തെയും പിന്തുണക്കുന്നതിനായിരുന്നു യോഗം.