ഒമാനിലെ ആറ് പുരുഷന്മാരിൽ ഒരാൾ പുകവലിക്കുന്നു; ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ സർവേ
40 % പേർ കഴിഞ്ഞ വർഷം പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ചു
Photo Credit : Shutterstock
മസ്‌കത്ത്: ഒമാനിലെ ആറ് പുരുഷന്മാരിൽ ഒരാൾ പുകവലിക്കുന്നുണ്ടെന്ന് ആരോഗ്യ സർവേ. ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ 2025 ലെ നാഷണൽ സർവേ ഓൺ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസസ് (എൻസിഡി) സർവേ റിസൽട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് 2025 ൽ രാജ്യവ്യാപക സർവേ നടത്തിയത്. 11 ഗവർണറേറ്റുകളിലായി 15 വയസ്സും അതിൽ കൂടുതലുമുള്ള 10,000-ത്തിലധികം ആളുകൾ പങ്കെടുത്തു.
ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ മൊത്തത്തിലുള്ള പുകയില ഉപയോഗം താരതമ്യേന കുറവാണ്. എന്നാൽ വർധിക്കാനും അപകടമുണ്ടാകാനുമുള്ള സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, പുകവലിക്കാരിൽ ഏകദേശം 40 ശതമാനം പേരും കഴിഞ്ഞ വർഷം ശീലം ഉപേക്ഷിക്കാൻ ശ്രമിച്ചതായി കണ്ടെത്തലിൽ പറയുന്നു.
സിഗരറ്റുകളാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നം. പൈപ്പുകളും ഷിഷയുമാണ് തൊട്ടുപിന്നിൽ. പ്രായപൂർത്തിയായ പുരുഷന്മാരിൽ ഏകദേശം 2 ശതമാനം പേർ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ഇത്ര തന്നെ പേർ പുകയില്ലാത്ത പുകയിലയും ഉപയോഗിക്കുന്നു. മുതിർന്നവരിൽ ഏകദേശം 16 ശതമാനം പേർ വീട്ടിലും ഏകദേശം 20 ശതമാനം പേർ ജോലിസ്ഥലത്തും പുകവലിക്കുന്നതിനാൽ കൂടെയുള്ളവർക്കും അപകട സാധ്യത തുടരുകയാണ്.
അതേസമയം, പുകയില നിയന്ത്രണ നടപടികൾ കർശനമാക്കാനുള്ള നടപടികൾക്ക് ശക്തമായ പൊതുജന പിന്തുണയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. പുകയില ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കുന്നതിനെ ഏകദേശം 90 ശതമാനം ഒമാനികളും പിന്തുണയ്ക്കുന്നു. പൊതു ഇടങ്ങളിൽ പുകവലി നിരോധിക്കുന്നതിനെയും അനുകൂലിക്കുന്നു.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ ഡാറ്റ ചില്ലറ വ്യാപാരത്തിലെ മാറ്റവും വ്യക്തമാക്കുന്നു. ഷിഷ വിൽക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 2024 ൽ 3 ശതമാനം കുറഞ്ഞ് 3,292 ഔട്ട്‌ലെറ്റുകളായതായാണ് കണക്ക്. അതേസമയം പുകയില ഉത്പ്പന്ന സ്റ്റോറുകൾ കഴിഞ്ഞ വർഷം 2,600 ആയിരുന്നു. എന്നാലിത് ഏകദേശം 1,007 ആയി കുത്തനെ കുറഞ്ഞു.