Writer - razinabdulazeez
razinab@321
സലാല: കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയില്‍ പതിനായിരക്കണക്കിന് വീടുകളാണ് ആരുമില്ലാതെ അടഞ്ഞ് കിടക്കുന്നത്. നാട്ടിലെ സാമൂഹ്യ മേഖലയില്‍ സജീവമാകേണ്ട യുവാക്കളെയും യുവതികളെയും എവിടെയും കാണാനില്ല. ഏത് ചടങ്ങുകള്‍ക്ക് ചെന്നാലും പ്രായമായവരാണ് ഏറ്റവും കൂടുതലുള്ളതെന്നും പത്തനംതിട്ട എം.പി ആൻ്റോ ആൻ്റണി പറഞ്ഞു. സലാല ഹംദാന്‍ പ്ലാസ ഹോട്ടലില്‍ പത്തനംതിട്ട സലാല അസോസിയേഷന്‍ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പേറുന്നവരാണ് ജില്ലക്കാര്‍ അതിനാല്‍ ഒന്നിച്ച് നില്‍ക്കണമെന്നും നാടിനും സമൂഹത്തിനും സാധ്യമായത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സലാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസിനായി എം.പിക്ക് പരാതി നൽകി. ഇതിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടന ചടങ്ങില്‍ രക്ഷാധികാരി ഡോ:മാത്യൂസ് എസ്.പി. അധ്യക്ഷത വഹിച്ചു. ഡോ. കെ.സനാതനൻ, രാകേഷ് കുമാർ ജാ എന്നിവർ ആശംസകൾ നേർന്നു. ഡോ: മനോജ് തോമസ് പത്തനംതിട്ടയെ കുറിച്ച് ചിട്ടപ്പെടുത്തിയ അവതരണ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. അനു അജു പത്തനംതിട്ട ജില്ലയുടെ സവിശേഷതകള്‍ വിശദീകരിച്ചു. പ്രസിഡന്റ് സുനു ജോണ്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഡിമ്പിള്‍ മാത്യു, അന്‍സാരി തടത്തില്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. വിവിധ സംഘടന പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. ഇശല്‍ അറേബ്യയുടെ ഗാനമേളയും നടന്നു. വിവിധ നൃത്തങ്ങളും അരങ്ങേറി.