മലയാളി വിദ്യാർഥിയുടെ മരണം; സ്‌കൂൾ അടച്ചുപൂട്ടി

സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Update: 2022-09-13 19:15 GMT

ദോഹ: ഖത്തറിൽ മലയാളി വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്പ്രിംഗ് ഫീൽഡ് ഇന്റർനാഷണൽ സ്‌കൂൾ സർക്കാർ അടച്ചുപൂട്ടി. നാല് വയസുകാരിയുടെ മരണത്തിൽ സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏറ്റവും കടുത്ത ശിക്ഷതന്നെ നൽകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഞായാറാഴ്ചയാണ് സ്‌കൂളിലേക്ക് പുറപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോ- സൌമ്യ ദമ്പതികളുടെ മകൾ മിൻസ ദാരുണമായി മരണമടഞ്ഞത്. കെ. ജി വൺ വിദ്യാർഥിയായിരുന്നു. കുട്ടി ബസിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ മറ്റു കുട്ടികളെ സ്‌കൂളിൽ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്യുകയായിരുന്നു.

കടുത്ത ചൂടും വായുസഞ്ചാരമില്ലാത്ത സാഹചര്യവുമായതേടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഉച്ചക്ക് കുട്ടികളെ വീട്ടിൽ എത്തിക്കാൻ ബസ് എടുത്തപ്പോഴാണ് മിൻസയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിൻസയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന് ഖത്തറിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീകപ് മിത്തലും വിവിധ കമ്യൂണിറ്റി നേതാക്കളും മിൻസയ്ക്ക് അന്തിമോപചാരം അർപ്പിച്ചു

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News