'ഇറാൻ ഖത്തറിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചു'; വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി
ആക്രമണത്തെ ഖത്തർ സായുധ സേന നിർവീര്യമാക്കി
ദോഹ: ഖത്തറിലെ സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കാൻ ഇറാൻ ശ്രമിച്ചെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി. ആക്രമണത്തെ ഖത്തർ സായുധ സേന നിർവീര്യമാക്കിയെന്നും അദ്ദേഹം അറിയിച്ചു. ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. മാജിദ് അൽ അൻസാരി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്, ഖത്തറിലെ താമസ മേഖല ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ആക്രമണ ശ്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ശ്രമം സായുധ സേന നിർവീര്യമാക്കി. ഇതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടി എന്ന നിലയിലാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ സജീവമായ മധ്യസ്ഥ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് മാജിദ് അൽ അൻസാരി പറഞ്ഞു. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളുമായി ചർച്ച തുടരുകയാണ്. ഈജിപ്തും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ഏകോപനം വിശാല അറബ് സഹകരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ ഈ യുദ്ധത്തിന്റെ ഭാഗമല്ലെന്നും ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ആവശ്യമെങ്കിൽ തിരിച്ചടി നൽകാനുള്ള അവകാശം ഖത്തറിനുണ്ടെന്നും മാജിദ് അൽ അൻസാരി പറഞ്ഞു.