'ഇസ്രായേൽ അധിനിവേശം പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി'; വിമർശിച്ച് ഖത്തർ
ജനീവ യുഎൻ ഓഫീസിലെ ഖത്തർ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്‌മാൻ അൽ മുഫ്തഹാണ് ഇസ്രായേൽ അധിനിവേശത്തെ വിമർശിച്ചത്
ദോഹ: ഇസ്രായേൽ അധിനിവേശം പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയെന്ന് ഖത്തർ. ജനീവ യുഎൻ ഓഫീസിലെ ഖത്തർ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്‌മാൻ അൽ മുഫ്തഹാണ് ഇസ്രായേൽ അധിനിവേശത്തെ വിമർശിച്ചത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ തീരുമാനത്തെ ഖത്തർ സ്വാഗതം ചെയ്യുന്നതായും ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക പോംവഴിയെന്നും അവർ പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രം കടലാസിൽ മാത്രം പോരെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് നിയമപരവും ധാർമികവുമായ ഉത്തരവാദിത്വമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്നും യുദ്ധം അവസാനിപ്പിച്ച് ഫലസ്തീനികൾക്ക് സഹായമെത്തിക്കണമെന്നും പറഞ്ഞു. ഫലസ്തീൻ അടക്കമുള്ള അറബ് ഭൂപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.