ഖത്തറിൽ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ ചട്ടം
ഗാര്‍ഹിക മാലിന്യങ്ങള്‍ക്കൊപ്പം മെഡിക്കല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്.
ദോഹ: ഖത്തറില്‍ ഗാര്‍ഹിക- മെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. സാധാരണ ഗാര്‍ഹിക മാലിന്യങ്ങള്‍ക്കൊപ്പം മെഡിക്കല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്. പൊതുജനാരോഗ്യ മന്ത്രാലയമാണ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. ഓരോ തരത്തിലുള്ള മാലിന്യവും നിര്‍മാര്‍ജനം ചെയ്യേണ്ട രീതി മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, രോഗം പരത്തുന്ന ഖര മാലിന്യങ്ങള്‍, ആവശ്യമില്ലാത്ത മരുന്നുകള്‍, മെര്‍ക്കുറി അടങ്ങിയ തെര്‍മോമീറ്ററുകള്‍ ലോഹങ്ങള്‍ പോലുള്ളവ നിര്‍മാര്‍ജനത്തിന് ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ തിരികെ നല്‍കണം. വ്യക്തിഗത പരിചരണത്തിലെ മെഡിക്കല്‍ മാലിന്യങ്ങള്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ നല്‍കുന്ന കണ്ടെയ്‌നറുകളില്‍ ശേഖരിച്ച് മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം വഴി സമീപത്തെ ഹെല്‍ത്ത് സെന്ററിന് കൈമാറണം.
കണ്ടെയ്‌നറുകളില്‍ 'ജൈവ അപകടകരമായ മാലിന്യങ്ങള്‍' എന്ന സ്റ്റിക്കര്‍ പതിച്ചിരിക്കണം. മറ്റു മരുന്നുകള്‍ മലിന ജലത്തിലോ നഗരസഭയുടെ മാലിന്യ നിക്ഷേപ കണ്ടെയ്‌നറുകളിലോ ഇടാന്‍ പാടില്ല. ഫാര്‍മസ്യൂട്ടിക്കല്‍ മാലിന്യം എന്ന ലേബല്‍ പതിച്ച് ദ്വാരങ്ങളോ ചോര്‍ച്ചയോ ഇല്ലാത്ത കണ്ടെയ്‌നറുകളിലാക്കി വേണം അനുവദനീയമായ സ്ഥലത്ത് നിക്ഷേപിക്കാന്‍.