Writer - razinabdulazeez
razinab@321
ദോഹ: സമാധാന സൂചികയില്‍ മേഖലയില്‍ ഒന്നാം സ്ഥാനത്ത് തുടർന്ന് ഖത്തര്‍. ആഗോള സമാധാന സൂചികയില്‍ മിഡിലീസ്റ്റ്, നോര്‍ത്ത്ആഫ്രിക്ക മേഖലയില്‍ ഏഴാം തവണയാണ് ഖത്തര്‍ ഒന്നാമതെത്തുന്നത്. സ്ഥിരതയാർന്ന ഭരണവും ശക്തമായ സുരക്ഷയും ഖത്തറിന് തുണയായി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് 163 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോള സമാധാന സൂചിക തയ്യാറാക്കിയത്. സാമൂഹിക സുരക്ഷ, ആഭ്യന്തര, അന്തർദേശീയ സംഘർഷങ്ങള്‍, സൈനികവൽക്കരണം തുടങ്ങി 23 മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് സമാധാന സൂചിക തയ്യാറാക്കുന്നത്. മേഖലയിലെ കലുഷിത സാഹചര്യങ്ങള്‍ക്കിടയിലും സമാധാന സൂചികയില്‍ മികവ് കാട്ടാനായത് ഖത്തറിന് നേട്ടമാണ്. പട്ടികയിൽ ആഗോള തലത്തിൽ 27ാം സ്ഥാനവും ഖത്തറിനുണ്ട്. ആഗോള തലത്തിൽ 31-ാം സ്ഥാനത്തുള്ള കുവൈത്താണ് സാമാധാന സൂചികയിൽ ഖത്തറിന് പിന്നിലുള്ള ജിസിസി രാജ്യം. ഒമാൻ 42ാം സ്ഥാനവും യു.എ.ഇ 52ാം സ്ഥാനവും ജോർദാൻ 72ാം സ്ഥാനവും നേടി. ഐസ്ലന്‍ഡ്, അയര്‍ലണ്ട്, ന്യൂസിലൻഡ് രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. പട്ടികയില്‍ ഇന്ത്യ 115ാം സ്ഥാനത്തും അമേരിക്ക 128ാം സ്ഥാനത്തുമാണ്.