Writer - razinabdulazeez
razinab@321
ദോഹ: ഫുട്ബോളിന്റെ ആരവങ്ങളിലേക്ക് വീണ്ടും ഖത്തർ. ഈ വർഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന കൗമാര ലോകകപ്പിന്റെയും അറബ് കപ്പിന്റെയും സ്പോൺസർമാരെ പ്രഖ്യാപിച്ചു. ഖത്തർ കായിക വകുപ്പു മന്ത്രി ചടങ്ങിൽ പങ്കെടുത്തു.
ഖത്തർ എയർവേയ്സ്, വിസിറ്റ് ഖത്തർ അടക്കം ഏഴ് പ്രധാനപ്പെട്ട സ്പോൺസർമാരെയാണ് സംഘാടക സമിതി പ്രഖ്യാപിച്ചത്. കായിക യുവജന വകുപ്പു മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ദോഹയിലെ 974 സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ചാമ്പ്യൻഷിപ്പുകളുടെ ആഗോള വശ്യതയെ പ്രതിഫലിപ്പിക്കുന്നതാണ് പ്രമുഖ ബ്രാൻഡുകളുടെ സാന്നിധ്യമെന്നും ശൈഖ് ഹമദ് പറഞ്ഞു.
അൽ വാഹ ഫോർ കാർസ്, മീഡിയ സിറ്റി ഖത്തർ, വോഡഫോൺ ഖത്തർ, ജിഡബ്ല്യൂസി, അസ്പെറ്റർ എന്നിവയാണ് കായിക മാമാങ്കങ്ങളുമായി സഹകരിക്കുന്ന മറ്റു പ്രമുഖ ബ്രാൻഡുകൾ. ഡിസംബർ 1 മുതൽ 18 വരെയാണ് ഫിഫ അറബ് കപ്പ്. ആറു ലോകകപ്പ് വേദികളിലാണ് ചാംപ്യൻഷിപ്പ് അരങ്ങേറുക. നവംബർ 3 മുതൽ 27 വരെയാണ് ഫിഫ അണ്ടർ 17 ലോകകപ്പ് നടക്കുന്നത്. 48 ടീമുകൾ ടൂർണമെന്റിൽ അണിനിരക്കും. ആസ്പയർ സോണിലാണ് മത്സരങ്ങൾ നടക്കുക. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം ഫൈനലിന് വേദിയാകും.