ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരങ്ങൾ വരുന്നു

ലോകകപ്പിനോട് അനുബന്ധിച്ച് നവംബർ ഒന്നുമുതൽ വാഹന നിയന്ത്രണം എല്ലാദിവസവും ഉണ്ടാകും. ലംഘിക്കുന്നവർക്ക് പിഴ ചുമത്തും.

Update: 2022-09-29 18:32 GMT
Advertising

ദോഹ: ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരങ്ങൾ വരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നാളെ മുതൽ എല്ലാ വെള്ളിയാഴ്ചയും നമ്പർ പ്ലേറ്റ് മാനേജ്‌മെന്റ് സംവിധാനമാണ് പരീക്ഷിക്കുന്നത്. ഞായറാഴ്ച മുതൽ എ- റിങ് റോഡിൽ ബസുകൾക്കായി മാറ്റിവെച്ച ട്രാക്കിൽ മറ്റുവാഹനങ്ങൾ ഓടിച്ചാൽ പിഴ ചുമത്തും.

നാളെ മുതൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെ ചില വാഹനങ്ങൾക്ക് സെൻട്രൽ ദോഹയിലേക്ക് പ്രവേശനമുണ്ടാകില്ല. പൊതുഗതാഗതാവശ്യങ്ങൾക്കുള്ള കമ്പനി വാഹനങ്ങൾക്കും കറുത്ത നമ്പർ പ്ലേറ്റുള്ള വാണിജ്യ വാഹനങ്ങൾക്കുമാണ് സെൻട്രൽ ദോഹയിലേക്ക് പ്രവേശനവിലക്കുള്ളത്. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റ്, തെക്ക് നിന്നും പടിഞ്ഞാറ് നിന്നും സി- റിങ് റോഡ്, കിഴക്ക് കോർണിഷ് സ്ട്രീറ്റ് എന്നിവയാണ് നിയന്ത്രണ പരിധിയിൽ വരുന്നത്.

ലോകകപ്പിനോട് അനുബന്ധിച്ച് നവംബർ ഒന്നുമുതൽ വാഹന നിയന്ത്രണം എല്ലാദിവസവും ഉണ്ടാകും. ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. ലോകകപ്പ് കാലത്തെ ഗതാഗത നിയന്ത്രണങ്ങളുടെ ട്രയൽ എന്നനിലക്കാണ് ഇപ്പോഴുള്ള പരിഷ്‌കാരങ്ങൾ. അതേസമയം എ റിങ് റോഡിൽ പൊതുഗതാഗത ബസുകൾക്ക് മാത്രമായി മാറ്റിവെച്ച ട്രാക്കിൽ മറ്റുവാഹനങ്ങൾ ഓടിച്ചാൽ പിഴ ചുമുത്തുമെന്ന് അധികൃതർ അറിയിച്ചു. ടാക്‌സി, അംഗീകൃത വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ബസുകൾക്ക് പുറമെ ഈ ട്രാക്ക് ഉപയോഗിക്കാനാവുക. ലോകകപ്പ് സമയത്ത് ആരാധകരുടെ യാത്രകൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News