ഇന്ത്യ- ഖത്തര്‍ എയർ ബബിൾ യാത്രാകരാർ പുതുക്കുന്നതിൽ അനിശ്ചിതത്വം; വിമാന സർവീസുകൾ മുടങ്ങി

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു.

Update: 2021-07-01 09:09 GMT

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തരി വിസയുള്ള ഇന്ത്യക്കാരുടെ യാത്രക്കായി ഏര്‍പ്പെടുത്തിയ എയര്‍ബബിള്‍ യാത്രാകരാര്‍ പുതുക്കുന്നതില്‍ അനിശ്ചിതത്വം. ജൂണ്‍ 30 അര്‍ദ്ധരാത്രി വരെയായിരുന്നു ഇതുവരെ കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ അവസാനിച്ച കരാര്‍ പുതുക്കപ്പെടാത്തത് കാരണം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മുടങ്ങിക്കിടക്കുകയാണ്.

കോഴിക്കോട് നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ സര്‍വീസ് ഇതേ തുടര്‍ന്ന് റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനുശേഷം മാത്രമാണ് വിമാനം പുറപ്പെടാനുള്ള തടസം അധികൃതര്‍ അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ ബഹളം വെച്ചെങ്കിലും ഏഴു മണിക്കൂറിനു ശേഷം സര്‍വീസ് റദ്ദാക്കിയതായി എയര്‍ഇന്ത്യ അറിയിക്കുകയായിരുന്നു.

അതേസമയം, കരാര്‍ പുതുക്കുന്നതിനായി ഔദ്യോഗിക തലത്തിലുള്ള അടിയന്തിര ചര്‍ച്ചകള്‍ നടക്കുന്നതായും ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്. ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News