ലോകകപ്പ് ഫുട്‌ബോൾ യൂറോപ്പിന്റെ കുത്തകയല്ല: ഖത്തർ ലോകകപ്പ് സി.ഇ.ഒ

Update: 2022-11-09 06:28 GMT
Advertising

ലോകകപ്പ് ഫുട്‌ബോൾ യൂറോപ്പിന്റെ കുത്തകയല്ലെന്ന് ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതർ. ഖത്തറിനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും നാസർ അൽ ഖാതർ പറഞ്ഞു. ഖത്തർ വിദേശകാര്യമന്ത്രിക്ക് പിന്നാലെയാണ് ലോകകപ്പ് സി.ഇ.ഒയും യൂറോപ്യൻ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്.

22 ലോകകപ്പുകളിൽ 11 എണ്ണവും നടന്നത് യൂറോപ്പിലാണ്. അതിനാൽ തന്നെ ചില യൂറോപ്യൻ രാജ്യങ്ങൾ വിചാരിക്കുന്നത് ലോകകപ്പ് ഫുട്‌ബോൾ അവരുടെ കുത്തകയാണെന്നാണ്. ആതിഥേയരായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ഖത്തറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്, വലിപ്പത്തിന്റെ കാര്യത്തിൽ, കാലാവസ്ഥയുടെ കാര്യത്തിൽ, ഫുട്‌ബോൾ പാരമ്പര്യത്തിന്റെ കാര്യത്തിൽ എല്ലാം ആരോപണങ്ങൾ ഉയർന്നു.

സ്റ്റേഡിയം നിർമാണ സമയത്തെ തൊഴിലാളികളുടെ മരണത്തിന്റെ കണക്ക് ഊതിപ്പെരുപ്പിച്ചതാണ്. ആകെ മൂന്ന് തൊഴിലാളികളാണ് മരിച്ചത്. ഈ കണക്കുകൾ മാധ്യമങ്ങൾക്ക് നൽകിയെങ്കിലും അവർ അത് മുഖവിലക്കെടുത്തില്ലെന്നും നാസർ അൽ ഖാതർ പറഞ്ഞു.

ഖത്തർ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ലോകകപ്പ് വിജയകരമായി നടത്താനാണ്. 12 ലക്ഷം ആരാധകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർക്കുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ലോകകപ്പ് സി.ഇ.ഒ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News