കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കി സൗദി
റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ,8914. കിഴക്കൻ പ്രവിശ്യയിൽ 4002ഉം, മക്കയിൽ 2202ഉം, ഖസീമിൽ 1806ഉം, മദീനയിൽ 1775ഉം നിയമ ലംഘനങ്ങൾ പിടികൂടി.
കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചക്കിടെ 23,000 നിയമലംഘനങ്ങൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. മാസ്‌ക്ക് ധരിക്കാത്തതിനാണ് കൂടുതൽ പേർ പിടിയിലായത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടായി.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ യാതൊരു ഇളവും പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധന കർശനമായി തുടരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 23,000 നിയമ ലംഘനങ്ങൾ പിടികൂടിയതായി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പതിനായിരത്തിലേറെപ്പേർ പിടിയിലായത് മാസക് ധരിക്കാത്തതിനാണെന്നും മന്ത്രാലയ അധികൃതർ പറഞ്ഞു.
നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും പിടി വീണു. റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ,8914. കിഴക്കൻ പ്രവിശ്യയിൽ 4002ഉം, മക്കയിൽ 2202ഉം, ഖസീമിൽ 1806ഉം, മദീനയിൽ 1775ഉം നിയമ ലംഘനങ്ങൾ പിടികൂടി. രാജ്യത്ത് ഔദ്യോഗകിമായി കോവിഡ് പ്രോട്ടോകോളിൽ ഇളവ് പ്രഖ്യാപിക്കുന്നത് വരെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.