ദുബൈയിൽ വേൾഡ് ഗവൺമെന്റ് സമ്മിറ്റിന് തുടക്കം; ശ്രദ്ധേയമായി അന്താരാഷ്ട്ര പങ്കാളിത്തം
ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിലെ 6,250-ലധികം പ്രതിനിധികൾ
ദുബൈ: അന്താരാഷ്ട്ര പങ്കാളിത്തത്തിൽ ചരിത്രം കുറിച്ച് 2026 വേൾഡ് ഗവൺമെന്റ് സമ്മിറ്റിന് ദുബൈയിൽ തുടക്കമായി. ഭാവി ഗവൺമെന്റുകളെ രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് സമ്മിറ്റ് നടക്കുന്നത്. ഗവൺമെന്റ് പ്രതിനിധികളെ കൂടാതെ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും നയരൂപീകരണ വിദഗ്ധരും അടങ്ങുന്ന 6,250-ലധികം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രമുഖ ആഗോള സ്ഥാപനങ്ങളിൽ നിന്ന് 700-ലധികം സി.ഇ.ഒമാർ, 150-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 500-ലധികം മന്ത്രിമാർ, 87 നൊബേൽ സമ്മാന ജേതാക്കൾ, വിശിഷ്ട ശാസ്ത്ര പ്രതിനിധികൾ, 80-ലധികം അന്താരാഷ്ട്ര-മേഖലാ സംഘടനകളിലെ പ്രതിനിധികൾ, 60-ലധികം ഭരണത്തലവന്മാർ, ഉപമേധാവികൾ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രമുഖർ.
ആഗോളതലത്തിലുണ്ടാകുന്ന അതിവേഗത്തിലുള്ള മാറ്റങ്ങൾക്കും വികസനങ്ങൾക്കും അനുസൃതമായി ഗവൺമെന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. വേദിയിൽ 445-ലധികം സെഷനുകളിലായി 450-ൽ പരം വിദഗ്ധർ സംസാരിക്കും. ആഗോള ഭരണവും കാര്യക്ഷമമായ നേതൃത്വവും സാമൂഹിക ക്ഷേമവും മനുഷ്യവിഭവശേഷി വികസനവും പ്രധാന ചർച്ചാ വിഷയങ്ങളാകും. സാമ്പത്തിക അഭിവൃദ്ധി, പുതിയ അവസരങ്ങൾ ഒരുക്കൽ, ഭാവി നഗരങ്ങളും അവയിലെ ജനസംഖ്യാ മാറ്റം എന്നിവയും ചർച്ചയാകും. ഉച്ചകോടിയുടെ ഭാഗമായി പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങൾ ചേർന്ന് ലോകത്തെ മികച്ച മന്ത്രി, ഏറ്റവും വികസിത ഗവൺമെന്റ്, സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള ദുബൈ അന്താരാഷ്ട്ര പുരസ്കാരം, ഗ്ലോബൽ ടീച്ചർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഈ ആഗോള സംഗമം റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും 840-ലധികം പ്രൊഫഷണലുകളാണ് ദുബൈയിൽ എത്തിയിരിക്കുന്നത്.