സൗദിയിൽ 15,453 താമസ നിയമ ലംഘകർ പിടിയിൽ; പരിശോധന തുടരും
സൗദിയിൽ നിയമലംഘകരായ താമസക്കാർക്കെതിരായ പരിശോധന തുടരുന്നു
റിയാദ്: സൗദിയില്‍ നിയമലംഘകരായ താമസക്കാര്‍ക്കെതിരായ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലേറെ താമസ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍. തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്.
സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 15453 വിദേശികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
9865 ഇഖാമ നിയമ ലംഘകരും 3610 അതിര്‍ത്തി സുരക്ഷാചട്ട ലംഘകരും 1978 തൊഴില്‍ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിര്‍ത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 782 പേരും ഇതിലുള്‍പ്പെടും. പിടിയിലായവരില് 68 ശതമാനം യമനികളും 29 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്.
അതിര്‍ത്തികള്‍വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 25 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായ 46907 നിയമലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 39198 പേര്‍ പുരുഷന്‍മാരും 7709 പേര്‍ വനിതകളുമാണ്.