രണ്ട് ബില്യൺ ഡോളറിനടുത്ത് ചെലവ്; റിയാദിൽ ലണ്ടൻ മാതൃകയിൽ വമ്പൻ സ്റ്റേഡിയം ഒരുങ്ങുന്നു
ദേശീയ അത്‌ലറ്റിക്സ് സ്റ്റേഡിയത്തിനായി ടെണ്ടറുകൾ ക്ഷണിച്ചു
റിയാദ്: ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ മാതൃകയിൽ സൗദി അറേബ്യ ഒരുക്കുന്ന ദേശീയ അത്‌ലറ്റിക്സ് സ്റ്റേഡിയത്തിനായി ടെണ്ടറുകൾ ക്ഷണിച്ചു. രണ്ട് ബില്യൺ ഡോളറിനടുത്താണ് (ഏകദേശം 15,300 കോടി) സ്റ്റേഡിയം നിർമാണത്തിന് വരുന്ന ചെലവ്. ഖിദ്ദിയ്യ സ്പോട്സ് ഡിസ്ട്രികാണ് സ്റ്റേഡിയം ഒരുക്കുന്നത്. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രമുഖ നിർമാണ കമ്പനികൾ മത്സര രംഗത്തുണ്ട്. ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ ഡിസൈൻ തത്ത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്റ്റേഡിയത്തിന്റെ രൂപകൽപന.
അത്‌ലറ്റിക്സ് മത്സരങ്ങൾ, കോൺസേർട്ടുകൾ, വലിയ പൊതുപരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ യോജിച്ച ഫ്ലെക്സിബിൾ ഡിസൈനിലാകും നിർമാണം. പ്രേക്ഷകരുടെ ദൃശ്യത, സീറ്റിങ് ക്രമീകരണം, തിരക്ക് നിയന്ത്രണം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകും. ഡിജിറ്റൽ ടെക്നോളജികൾ, സ്മാർട്ട് ടിക്കറ്റിങ്, റിയൽ-ടൈം അനലിറ്റിക്സ്, ബ്രോഡ്കാസ്റ്റ് റെഡി സൗകര്യങ്ങൾ എന്നിവയും സ്റ്റേഡിയത്തിന്റെ സവിശേഷതകളാണ്. യുദ്ധം ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പദ്ധതിയുമായി സൗദി മുന്നോട്ട് പോവുകയാണ്.