റമദാൻ: സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു
ഗുരുതര സ്വഭാവമില്ലാത്ത കേസുകളിൽ പെട്ടവർക്ക് ആനുകൂല്യം
ദമ്മാം: സൗദിയിൽ റമദാനിനോടനുബന്ധിച്ച് രാജ്യത്തെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. പ്രവാസികളുൾപ്പെടെയുള്ള നിരവധി പേർക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹാരയവരെ കണ്ടെത്തുന്നുതിനുള്ള നടപടികൾ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. ഗുരുതരമല്ലാത്ത പൊതു നിയമ ലംഘനങ്ങളിൽ നിയമനടപടി നേരിടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
പൊതുമാപ്പിന് അർഹരായവരുടെ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ ജയിൽ വകുപ്പിന് നിർദേശം നൽകി. ഭരണാധികാരി സൽമാൻ രാജാവിന്റെ വിജ്ഞാപനം എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടി. മാപ്പിനർഹരായവരെ കണ്ടെത്തുന്നതിന് ഓരോ പ്രവിശ്യയിലും പ്രത്യേക കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി നിലവിൽ വന്നത്.
കൊലപാതകം, രാജ്യദ്രോഹം, ഭീകരപ്രവർത്തനം തുടങ്ങിയ ഗുരുതരമല്ലാത്തതും പൊതു നിയമ ലംഘനങ്ങിൽ ശിക്ഷയനുഭവിക്കുന്നവരുമായ തടവുകാരെയാണ് ആനുകൂല്യത്തിന് പരിഗണിക്കുക. ഗതാഗത നിയമലംഘനം, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ, സദാചാര, മോഷണ കേസുകൾ, താമസ നിയമ ലംഘനം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവ പുരുഷ വനിതകൾക്ക് ആനുകൂല്യം ലഭിച്ചേക്കും. ഇളവ് മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസി തടവുകാർക്കും ആശ്വാസമാകും.