Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: റമദാൻ മാസത്തിന്റെ ആദ്യ 28 ദിവസങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറമിലേക്കുള്ള വിവിധ റോഡുകളിലൂടെ 27.9 ലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോയതായി സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് വെളിപ്പെടുത്തി. തീർഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ട ഈ സമയങ്ങളിൽ മികച്ച ഗതാഗത സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയത്. പ്രതിദിനം ശരാശരി 1,06,000 വാഹനങ്ങളാണ് റോഡുകളിലൂടെ കടന്നു പോയത്.
റമദാൻ 16 നാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ രേഖപ്പെടുത്തിയത്. അന്ന് മാത്രം ഏകദേശം 1,26,000 വാഹനങ്ങളാണ് ഹറം പരിസരത്തേക്കെത്തിയത്. മക്ക, മദീന മേഖലകളിലെയും ഇരു ഹറമുകളിലേക്കുമുള്ള 16,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ശൃംഖലകൾ മുൻകൂട്ടി പരിശോധിച്ച് സജ്ജമാക്കിയത് റോഡുകളിലൂടെയുള്ള ഗതാഗതം സുഗമമാകാൻ കാരണമായി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് അറ്റകുറ്റപ്പണികൾ, ഉയർന്ന ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ, നിരന്തരമായ നിരീക്ഷണം എന്നിവയിലൂടെ തിരക്ക് കുറക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിച്ചു.