Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്താൻ ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി. വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഈദ് ഗാഹുകൾക്ക് അനുമതി ഉണ്ടായിരിക്കില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മക്ക, റിയാദ് പ്രവിശ്യകളിലെ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും വെള്ളപ്പൊക്കത്തിനും മഞ്ഞുവീഴ്ചക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.