സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നു
ഈ മാസം പതിമൂന്ന് മുതല്‍ പഠനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂളുകള്‍.
സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നു. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളെ ബാച്ചുകളായി തിരിച്ചാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജീകരിക്കുക. ഈ മാസം പതിമൂന്ന് മുതല്‍ പഠനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂളുകള്‍.
കോവിഡിന് ശേഷം രാജ്യത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സൗദി വിദ്യഭ്യാസ മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തിലാണ് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. ഈ മാസം പതിമൂന്ന് മുതല്‍ മുതിര്‍ന്ന ക്ലാസുകളായ പ്ലസ് വണ്‍, പ്ല്‌സടു ക്ലാസുകളില്‍ ഓഫ്‌ലൈന്‍ പഠനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ സര്‍ക്കുലര്‍ മുഖേന നല്‍കി കഴിഞ്ഞു. രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ഇരുപത് പേര്‍ അടങ്ങുന്ന ബാച്ചുകളായി തിരിക്കും. ശേഷം ഇവര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫ്‌ലൈന്‍ ക്ലാസുകളില്‍ ഹാജരാകുന്നതിനാണ് സൗകര്യമേര്‍പ്പെടുത്തുക. രണ്ടാം ഘട്ടത്തില്‍ ഒന്‍പത് പത്ത് ക്ലാസുകള്‍ക്കും, മൂന്നാം ഘട്ടത്തില്‍ ഏഴ് എട്ട് ക്ലാസുകള്‍ക്കും ഇത്തരത്തില്‍ ഓഫ്‌ലൈന്‍ പഠനം ആരംഭിക്കുവാനാണ് സ്‌കൂളുകളുടെ തീരുമാനം. ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. സൗദിയിലെ പ്രാദേശിക സ്‌കൂളുകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.