റിയാദിൽ താമസ സ്ഥലത്ത് തീപിടിത്തം; രണ്ട് മലയാളികളടക്കം ആറുപേർ മരിച്ചു

പുതിയ വിസയിൽ എത്തിയ മലപ്പുറം ജില്ലക്കാരാണ് മരിച്ചത്

Update: 2023-05-05 16:38 GMT
Advertising

സൗദി: റിയാദിൽ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ ദിവസങ്ങൾക്ക് മുമ്പ് സൗദിയിലെത്തിയ രണ്ടു മലയാളികളടക്കം ആറു ഇന്ത്യക്കാർ മരിച്ചു. മലപ്പുറം സ്വദേശി ഇർഫാൻ ഹബീബ്, വളാഞ്ചേരി സ്വദേശി തറക്കൽ അബ്ദുൽ ഹക്കീം എന്നിവരാണ് മരിച്ചത്. റൂമിലെ എ.സിയിലുണ്ടായ ഷോട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്.

റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാർക്കുള്ള താമസ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്‍റെ മകന്‍ അബ്ദുല്‍ ഹക്കീം(31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ്(31) എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റു നാല് പേരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളും ഒരു ഗുജറാത്ത് സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ്.

കെട്ടിടത്തിനു മുകളിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ റൂമിലായിരുന്നു തീപിടുത്തം. ഇതാണ് തീ പെട്ടെന്ന് പടരാൻ കാരണമെന്ന് കരുതുന്നു. മരിച്ചവരുടെ തുടര്‍ നടപടികള്‍ക്ക് ഇവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായി കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍ എന്നിവര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. നാലു ദിവസം മുമ്പാണ് ഹക്കീമും ഇർഫാനും പുതിയ വിസയിൽ ആദ്യമായി സൗദിയിലെത്തിയത്. ദാരുണമായ അപകട വിവരം അറിഞ്ഞ് സൗദിയിലെ ഇവരുടെ ബന്ധുക്കൾ റിയാദിലേക്ക് എത്തിയിട്ടുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News