കര്‍ശന നിയന്ത്രണങ്ങളോടെ ഹജ്ജിന് അതിവേഗം ഒരുങ്ങുകയാണ് മക്ക

60,000 ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ളത്

Update: 2021-06-29 18:40 GMT
Editor : Nidhin | By : Web Desk
Advertising

ഹജ്ജിനായി അതിവേഗത്തില്‍ ഒരുങ്ങുകയാണ് മക്ക. അടുത്തമാസം 18നാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനെത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും.

60,000 ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ളത്. അതിൽ കൂടുതൽ ആളുകൾ ഹജ്ജ് കർമത്തിൽ പങ്കെടുക്കാതിരിക്കുന്നതിനായി കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നവരുൾപ്പെടെ ആർക്കും ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കാനാകില്ല. ജൂലൈ പതിനെട്ടോടെയാണ് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകുക. അതിന്‍റെ ഭാഗമായി മക്കയിലെ ഹറമിലും മറ്റ് പുണ്യസ്ഥലങ്ങളിലും ഒരുക്കങ്ങൾ സജീവമായി നടന്നുവരികയാണ്. ഹറം പള്ളിയിലെ തെർമൽ ക്യാമറകൾ, അണുമുക്തമാക്കുന്ന റോബോട്ടുകൾ തുടങ്ങിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികളും പുരോഗമിക്കുന്നു.

പകർച്ചവ്യാധി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. മുഴുവന്‍ സമയ സേവനത്തിനായി സാങ്കേതിക ടെക്‌നിക്കൽ സംഘം ഷെഡ്യൂൾ പ്രകാരം ഹറമിൽ പ്രവർത്തിക്കും. തീർത്ഥാടകരുടെ ആരോഗ്യ പരിചരണത്തിനായി മക്കയിലും പരിസരങ്ങളിലുമുള്ള 13 ആശുപത്രികളിലായി 500 ഐ.സി.യു ബെഡുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ വിദഗ്ധരായ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മൊബൈൽ ക്ലിനിക്കുകളും ഹെൽത്ത് സെന്‍ററുകളും പുണ്യസ്ഥലങ്ങളിൽ പ്രവർത്തിക്കും.

കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന തീർത്ഥാടകരെ ചികിത്സിക്കാൻ പ്രത്യേക ഐസൊലേഷൻ റൂമുകളും ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. പാകം ചെയ്ത് അണുമുക്തമാക്കിയ ഭക്ഷണപൊതികളാണ് തീർത്ഥാടകർക്ക് വിതരണം ചെയ്യുകയെന്നും അധികൃതർ അറിയിച്ചു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News