Writer - razinabdulazeez
razinab@321
ദമ്മാം: സൗദിയില്‍ പ്രീമിയം ഇഖാമകള്‍ക്കുള്ള അപേക്ഷകളില്‍ വര്‍ധനവ്. 2024ലും 2025ലുമായി നാല്‍പ്പതിനായിരം അപേക്ഷകള്‍ ലഭിച്ചതായി പ്രീമിയം റെസിഡന്‍സി പ്ലാറ്റ്ഫോം വെളിപ്പെടുത്തി. ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിക്കുള്ള മികച്ച പ്രതികരണമാണിതെന്നും പ്ലാറ്റഫോം വ്യക്തമാക്കി. ഇവയില്‍ എണ്ണായിരത്തിലധികം പേര്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിച്ചു. ഏറ്റവും കൂടുതല്‍ പ്രീമിയം ഇഖാമകള്‍ അനുവദിച്ചത് അസാധാരണ പ്രതിഭാ വിഭാഗത്തിലാണ്, 5,578 പെർമിറ്റുള്‍.
പ്രതിഭ വിഭാഗത്തിൽ 348 പെർമിറ്റുകളും ബാക്കിയുളളവ റിയൽ എസ്റ്റേറ്റ് ഉടമസ്ഥത, സംരംഭകത്വം, ബിസിനസ് നിക്ഷേപം എന്നീ വിഭാഗങ്ങളിലുമാണെന്ന് പ്ലാറ്റ്ഫോം വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് പ്രീമിയം റെസിഡന്‍സി അനുവദിക്കുന്നതിനുള്ള വിഭാഗങ്ങളെ വിപുലീകരിച്ചത്. രണ്ടില്‍ നിന്നും ഏഴായാണ് ഉയര്‍ത്തിയത്. അസാധാരണ പ്രതിഭ, പ്രതിഭ, ബിസിനസ് നിക്ഷേപകൻ, സംരംഭകൻ, റിയൽ എസ്റ്റേറ്റ് ഉടമ, ലിമിറ്റഡ്, അൺലിമിറ്റഡ് ഡ്യൂറേഷൻ പ്രീമിയം റെസിഡൻസി എന്നിവയാണ് വിഭാഗങ്ങള്‍. ഉയർന്ന മൂല്യമുള്ള വ്യക്തികൾക്ക് സ്പോൺസറുടെ ആവശ്യമില്ലാതെ സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും അനുവാദം നല്‍കുന്നതാണ് പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ്.