Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: വെടിനിർത്തലിന് ശേഷം സൗദി അറേബ്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാർ ആദ്യമായി സംസാരിച്ചു. ഇറാനുമായുള്ള ബന്ധം പഴയ നിലയിലാകാൻ വർഷങ്ങളെടുക്കും എന്നായിരുന്നു സൗദി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നത്. ഹോർമുസിനെ നിയന്ത്രണങ്ങൾ ഉൾപ്പെടെ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയ സംഭാഷണത്തിന് രാഷ്രീയപ്രാധാന്യം ഏറെയാണ്.
യുദ്ധം കഴിഞ്ഞ് ആദ്യമായാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനെ വിളിക്കുന്നത്. മേഖലയിലെ അസ്ഥിരത ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ ചർച്ചയായെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തിലും ഉണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ ഈ സംഭാഷണം പ്രാധാന്യമേറിയതാണ്.
ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു. ആക്രമണം ഇറാനുമായുള്ള ബന്ധത്തെ വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോയതായി റിയാദിൽ ചേർന്ന അറബ് രാജ്യങ്ങളുടെ യോഗം പറഞ്ഞിരുന്നു. യുദ്ധത്തിനു മുമ്പ് സൗദി-ഇറാൻ ബന്ധം 2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ സാധാരണ നിലയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതോടെ ബന്ധം വഷളായി. നിലവിൽ യു.എസും ഇറാനും തമ്മിൽ വെടിനിർത്തൽ തുടരുകയാണ്. ഇതിനിടെ രാഷ്ട്രീയമായ വിരുദ്ധ ചേരിയിലെങ്കിലും സാമ്പത്തിക താൽപര്യങ്ങളുടെ മേൽ സാധാരണ നിലയിലാക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ഹോർമുസിലെ ഇറാനിന്റെ നിയന്ത്രണം സൗദിയുടെ എണ്ണ കയറ്റുമതിക്കും ഭീഷണിയാണ്. ഇതിനാൽ നയതന്ത്ര ചാനലുകൾ തുറന്ന് സാമ്പത്തിക താൽപര്യങ്ങളുടെ സാഹചര്യം മുൻനിർത്തി സംഭാഷണം തുടരാനും ഇറാന്റെ ഈ ഫോൺകോൾ വഴിയൊരുക്കും.