ഗസ്സയിലെ ഇസ്രായേൽ നരനായാട്ട്; ഫലസ്തീനൊപ്പം ഉറച്ചു നിൽക്കുന്നതായി സൗദി അറേബ്യ

ഇസ്രയിൽ അന്താരാഷ്ട നിയമങ്ങൾ ലംഘിക്കുന്നെന്ന് ഒ.ഐ.സി

Update: 2022-08-08 06:05 GMT
Advertising

ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തേയും മസ്ജിദ് അഖ്‌സയിലേക്ക് തള്ളിക്കയറിയ സംഭവത്തേയും സൗദി അറേബ്യയും ഒ.ഐ.സിയും അപലപിച്ചു. അധിനിവേശ ശക്തിയായ ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ തുടർച്ചയാണിതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ചൂണ്ടിക്കാട്ടി.

ഫലസ്തീൻ ജനതക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്നും സൗദി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുപതിലധികം ഫലസ്തീൻ പോരാളികളും സാധാരണക്കാരുമാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 150 ഓളം പേർക്ക് ഇതു വരെ പരിക്കേറ്റു. ഇതിൽ പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടും.

രൂക്ഷമായ ആക്രമണങ്ങളുടെ അനന്തര ഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. അന്യായമായ ഈ ആക്രമണം അവസാനിപ്പിക്കുന്നതിലും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ലഭ്യമാക്കുന്നതിലും യു.എൻ രക്ഷാ സമിതി അടക്കം ആഗോള സമൂഹം ഉത്തരവാദിത്തങ്ങൾ വഹിക്കണമെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടു. മുഴുവൻ അന്താരാഷ്ട്ര തീരുമാനങ്ങളും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അടിസ്ഥാനതത്വങ്ങളും ഇസ്രായിൽ മറികടക്കുകയാണെന്ന് അറബ് പാർലമെന്റും മുന്നറിയിപ്പ് നൽകി.

സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കാൻ നൂറിലേറെ റോക്കറ്റുകൾ ഇസ്രായേലിലേക്ക് ഫലസ്തീൻ വിമത ഗ്രൂപ്പുകൾ അയച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എല്ലാ ശ്രമങ്ങളും നടത്തണമെന്നും സൗദി ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News