Writer - razinabdulazeez
razinab@321
ജിദ്ദ: ഒരു കിലോമീറ്റർ ഉയരത്തിൽ ജിദ്ദയിൽ ഒരുങ്ങുന്ന ജിദ്ദ ടവറിന്റെ നൂറ് നിലകൾ പൂർത്തിയാവുന്നു. ഓരോ അഞ്ചു ദിവസത്തിലും പുതിയ നില എന്ന രൂപത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. 2028 ലാണ് ടവറിന്റെ നിർമാണം പൂർത്തിയാക്കുക. സൗദി കോടീശ്വരൻ വലീദ് ബിൻ തലാലിന്റേതാണ് ജിദ്ദ ടവർ. കഴിഞ്ഞ വർഷം നിർമാണം പുനഃരാരംഭിച്ച ജിദ്ദ ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകും. നിലവിൽ നിർമാണം 91-ാം നിലയിലെത്തി.
64 നിലകൾ നേരത്തെ പൂർത്തിയാക്കിയെങ്കിലും പല കാരണങ്ങളാൽ ജോലി തടസപ്പെട്ടിരുന്നു. സൗദിയിലെ പ്രമുഖ നിർമാണ കമ്പനിയായ ബിൻലാദൻ ഗ്രൂപ്പിനാണ് നിർമാണ ചുമതല. ഇതോടെയാണ് അതിവേഗം ടവറിന്റെ പണികൾ പൂർത്തിയാകുന്നത്. അമേരിക്കൻ എഞ്ചിനീയർ അഡ്രിയാൻ സ്മിത്തിന്റേതാണ് ഈ ഭീമൻ ടവറിന്റെ രൂപകല്പന. 75,000 മുതൽ ഒരു ലക്ഷം വരെ പേർക്ക് താമസ സൗകര്യമുണ്ടാകും. പദ്ധതി പ്രദേശത്തിന് 53 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുമുണ്ട്. സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ആഡംബര റെസിഡൻഷ്യൽ യൂണിറ്റുകൾ, വാണിജ്യ മേഖലകൾ എന്നിവ ഇതിൽ ഉൾപ്പെടും. പ്രവാസികളടക്കം ആയിരങ്ങൾക്ക് തൊഴിൽ സാധ്യതകളും പദ്ധതി സൃഷ്ടിക്കുന്നു.