യമൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കം; സൗദി സംഘം ചർച്ച തുടങ്ങുന്നു

എട്ടു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ വേഗത്തിലാണ് സൗദിയുടെ ശ്രമങ്ങൾ.

Update: 2023-04-09 19:09 GMT
Advertising

റിയാദ്: യമൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സൗദി ഉദ്യോഗസ്ഥർ സൻആയിലെത്തിയതായി റിപ്പോർട്ട്. ഈയാഴ്ച തുടങ്ങുന്ന ചർച്ചകളിൽ വെടിനിർത്തൽ ദീർഘിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനാവശ്യമായ പ്രഖ്യാപനങ്ങളുണ്ടായേക്കും. ഹൂതികളുമായും യമൻ ഭരണകൂടവുമായും ചർച്ചയുണ്ടാകും. ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

എട്ടു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ വേഗത്തിലാണ് സൗദിയുടെ ശ്രമങ്ങൾ. ഇറാനുമായി ബന്ധം പുനഃസ്ഥാപിച്ചത് നടപടികൾക്ക് വേഗം വർധിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനായി വെടിനിർത്തൽ തുടരുകയാണ്. ഇത് ശാശ്വതമാക്കാനാണ് ശ്രമം. സൗദിയിൽ നിന്നുള്ള സംഘം ചർച്ചയ്ക്കായി ഇതിനായി ഈയാഴ്ച ചർച്ച തുടങ്ങും. ഇതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥർ യമനിലെ സൻആയിൽ എത്തിയത്.

ഹൂതികളുമായുള്ള ചർച്ചയുടെ ഭാഗമായി അവരുടെ നിയന്ത്രിത മേഖലയിൽ സൗദി ഏർപ്പെടുത്തിയ ഉപരോധം നീക്കിയിട്ടുണ്ട്. ഒമാന്റെയും യു.എൻ പ്രതിനിധിയുടേയും മധ്യസ്ഥത ചർച്ചയ്ക്കുണ്ട്. യമനിലെ തുറമുഖങ്ങളും എയർപോർട്ടുകളും പൂർണ തോതിൽ തുറക്കൽ, സർക്കാർ ജീവനക്കാരുടെ വേതന വിതരണം, ഭരണമാറ്റം എന്നിവയിൽ ഊന്നിയാണ് ചർച്ചകൾ നടത്തുക.യമൻ സമഗ്ര സമാധാന പദ്ധതി യു.എൻ മേൽനോട്ടത്തിൽ തയാറാക്കിവരികയാണ്.

സമ്പൂർണ വെടിനിർത്തൽ, എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും തുറക്കൽ, സെൻട്രൽ ബാങ്ക് ലയനം, തടവുകാരെയും ബന്ദികളെയും കൈമാറൽ, ഭരണമാറ്റത്തിനു മുന്നോടിയായി ഇടക്കാല ഭരണം എന്നിവ അടങ്ങിയ കരട് സമാധാന പദ്ധതിയാണ് യു.എൻ തയാറാക്കുന്നത്.

അടുത്തിടെ വൻതോതിൽ സൗദി സഹായം യമൻ സാമ്പത്തിക രംഗത്തേക്ക് സൗദി ഒഴുക്കുന്നുണ്ട്. മേഖലയിൽ സംഘർഷം പൂർണമായി ഒഴിവാക്കി സാമ്പത്തിക സ്ഥിരത പശ്ചിമേഷ്യയിൽ സൃഷ്ടിക്കലും സൗദിയുടെ ലക്ഷ്യത്തിലുണ്ട്. യമനിലെ തെക്കൻ വിഭജനവാദികളെ പിന്തുണക്കുന്ന യുഎഇയും ചർച്ചയ്ക്ക് പിന്തുണ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News