Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിലെ റിയാദിലുൾപ്പെടെ വാടക നിരക്ക് കുത്തനെ ഉയരുന്നത് തടയാൻ പുതിയ നികുതി നിയമം നടപ്പാക്കുന്നു. പ്രവാസികളുൾപ്പെടെ അനുഭവിക്കുന്ന വാടക നിരക്ക് ഉയരുന്ന സാഹചര്യം തടയുകയാണ് ലക്ഷ്യം. 90 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിലാകും. ഈ നിയമം ഭൂമി വികസനം വേഗത്തിലാക്കി വീടുകളുടെ എണ്ണം കൂട്ടാനും റിയൽ എസ്റ്റേറ്റ് വില കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപയോഗിക്കാത്ത ഭൂമിക്ക് മേൽ വാർഷിക ടാക്സ് 2.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഉപയോഗമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കും ഇപ്പോൾ ടാക്സ് ഏർപ്പെടുത്തി. ഈ മാറ്റങ്ങൾ മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചു.
5000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വരുന്ന ഒറ്റയോ ഒന്നിലധികമോ ഭൂമികൾക്കാണ് ടാക്സ് ബാധകം. ഇതോടെ വൻ നികുതി ഓരോ വർഷവും ഭൂവുടമകൾ അടക്കേണ്ടി വരും. അല്ലെങ്കിൽ ഭൂമിയിൽ കെട്ടിടം നിർമിച്ച് വാടകക്കോ വിൽപനക്കോ നൽകാൻ നിർബന്ധിതമാകും. ഇതോടെ ഘട്ടം ഘട്ടമായി വാടക നിരക്ക് കുറക്കാനാകുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. റിയാദിലും ജിദ്ദയിലും ഉൾപ്പെടെ പലഭാഗത്തും 40 മുതൽ നൂറ് ശതമാനം വരെ വാടക നിരക്ക് വർധിച്ചിരുന്നു.