തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ; റമദാൻ അവസാന പത്തിനൊരുങ്ങി ഇരു ഹറമുകൾ

ഇഅ്തികാഫ് ഇരിക്കുന്നവർക്ക് പ്രത്യേക മെഡിക്കൽ സേവനങ്ങൾ ലഭ്യമാകും

Update: 2026-03-10 16:05 GMT
Editor : Mufeeda | By : Web Desk

ജിദ്ദ: വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് അടുക്കുന്നതോടെ വിപുലമായ സജ്ജീകരണങ്ങളൊരുക്കി ഇരുഹറം കാര്യാലയം. തീർഥാടകരുടെ തിരക്ക് കണക്കിലെടുത്താണ് വിപുലമായ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചത്. സേവനം, അറ്റകുറ്റപ്പണി, ജനക്കൂട്ട നിയന്ത്രണം, സാംസ്‌കാരിക ഉന്നമനം എന്നീ നാല് പ്രധാന കാര്യങ്ങളിൽ ഊന്നിയുള്ള സമഗ്ര പദ്ധതിയാണ് നടപ്പിലാക്കുന്നത്.

ഹറമുകളിലെ തിരക്ക് തത്സമയം നിരീക്ഷിക്കുന്നതിന് ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT), കളർ കോഡഡ് സ്‌ക്രീനുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് കുറഞ്ഞ ഇടങ്ങളിലേക്ക് വിശ്വാസികളെ നയിക്കാൻ ഇത് സഹായിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ററാക്ടീവ് 3D മാപ്പുകളും ബാർകോഡ് ട്രാക്കിങ് സംവിധാനങ്ങളും ഏർപ്പെടുത്തി. എയർ കണ്ടീഷനിങ്, ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിവയുടെ പ്രവർത്തനം ഏറ്റവും മികച്ച രീതിയിലാണെന്ന് ഉറപ്പാക്കാൻ പ്രത്യേക അറ്റകുറ്റപ്പണി സംഘത്തെ നിയോഗിച്ചതായും അതോറിറ്റി അറിയിച്ചു.

പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുന്നവർക്കായി പ്രത്യേക മെഡിക്കൽ, ലോജിസ്റ്റിക് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിലി ലിപിയിലുള്ള ഖുർആൻ പ്രതികളും ഡിജിറ്റൽ പ്രാർത്ഥനാ ഗൈഡുകളും ഉറപ്പാക്കും. റമദാനിലെ ഏറ്റവും വിശുദ്ധമായ ഈ രാത്രികളിൽ മസ്ജിദുൽ ഹറമിലും മസ്ജിദുന്നബവിയിലും എത്തുന്ന വിശ്വാസികൾക്ക് മികച്ച അനുഭവം ഒരുക്കുന്നതിനാണ് പദ്ധതികളെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News