സൗദിക്ക് നേരെ മിസൈലുകളും ഡ്രോണുകളും; പ്രതിരോധിച്ച് മന്ത്രാലയം
അൽ ഖർജ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിലാണ് ആക്രമണശ്രമം
റിയാദ്: സൗദിയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളും വിജയകരമായി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ആക്രമണ ശ്രമങ്ങൾ നടന്നത്. അൽ-ഖർജ് ഗവർണറേറ്റിന് കിഴക്കായി രണ്ട് ഡ്രോണുകളും, കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു. ആകെ നാല് ഡ്രോണുകളാണ് ഇന്ന് തകർത്തത്.
മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ആക്രമണങ്ങളെക്കുറിച്ച് ഔദ്യോഗികമായി വിശദീകരണം നൽകിയത്. കഴിഞ്ഞ ദിവസം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടും, അൽ-ജൗഫിന് കിഴക്കുഭാഗത്തുമായി വന്ന 15 ഡ്രോണുകൾ സൈന്യം തകർത്തിരുന്നു. രാജ്യത്തിന്റെ സുരക്ഷക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെ ഉണ്ടാകുന്ന ഇത്തരം വെല്ലുവിളികളെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.