'മക്ക റോഡ്' പദ്ധതി വഴി ഈ വർഷവും ഹാജിമാർ പുണ്യഭൂമിയിലെത്തി

Update: 2024-05-12 17:07 GMT
Editor : Thameem CP | By : Web Desk

മക്ക: മക്ക റോഡ് പദ്ധതി വഴി ഈ വർഷവും ഹാജിമാർ പുണ്യഭൂമിയിലെത്തി തുടങ്ങി.ഏഴ് രാജ്യങ്ങളിലെ പതിനൊന്ന് വിമാനത്താവളങ്ങളിലാണ് ഇതിനായുള്ള ക്രമീകരണങ്ങളൊരുക്കിയിട്ടുള്ളത്. സൗദി വിമാനത്താവളത്തിലെത്തുന്ന തീർഥാടകർക്ക് മറ്റു നടപടികളൊന്നുമില്ലാതെ നേരിട്ട് താമസ സ്ഥലത്തേക്ക് പോകാൻ കഴിയുംവിധമാണ് ക്രമീകരണങ്ങൾ.

ഇത് ആറാമത്തെ വർഷമാണ് സൗദി ആഭ്യന്തര മന്ത്രാലയം ഹജ്ജ് തീർഥാടകർക്ക് വേണ്ടി മക്ക റോഡ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി പാക്കിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, മൊറോക്കോ, ബംഗ്ലാദേശ്, തുർക്കി എന്നീ ഏഴ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളിൽ നിന്നായി ഇത്തവണ ഹാജിമാരെത്തും. തീർഥാടകർക്ക് ഇലക്ട്രോണിക് ഹജ്ജ് വിസയാണ് ഇതിനായി അനുവദിക്കുക. കൂടാതെ സൗദി വിമാനത്താവളങ്ങളിലെത്തിയാൽ തീർഥാടകർ പൂർത്തിയാക്കേണ്ട യാത്ര നടപടിക്രമങ്ങളുൾപ്പെടെ എല്ലാം ഹാജിമാരുടെ രാജ്യങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കുന്നതാണ് മക്ക റോഡ് പദ്ധതിയുടെ പ്രധാന പ്രത്യേകത. ഇതിനായി സൗദി പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥരുൾപ്പെടെ തീർഥാടകരുടെ രാജ്യങ്ങളിലെത്തി എയർപോർട്ടുകളിൽ പ്രത്യേക ലോഞ്ച് സജ്ജീകരിച്ച് പ്രവർത്തിക്കും. യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം തീർഥാടകരുടെ ആരോഗ്യ രേഖകളുൾപ്പെടെ പരിശോധിക്കുകയും ലഗേജുകൾ ഏറ്റെടുക്കുകയും ചെയ്യും. അതിനാൽ സൗദി വിമാനത്താവളങ്ങളിലെത്തുന്ന തീർഥാടകർക്ക് മറ്റു നടപടിക്രമങ്ങൾക്കായി കാത്തിരിക്കാതെ പുറത്തിറങ്ങാൻ സാധിക്കും. കൂടാതെ ലഗേജുകൾ മക്കയിലേയും മദീനയിലേയും തീർഥാടകരുടെ താമസ സ്ഥലങ്ങളിലെത്തിച്ച് നൽകുകയും ചെയ്യും. വിദേശകാര്യ മന്ത്രാലയവും ഹജ്ജ് ഉംറ മന്ത്രാലയവും ഉൾപ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളുമായും അതോറിറ്റികളുമായും സഹകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News