6.1 കോടി റിയാൽ ചെലവ്; മദീനയിൽ 800 പള്ളികളുടെയും പ്രാർഥനാ ഹാളുകളുടെയും നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുൽ ലത്തീഫാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തത്
ജിദ്ദ: 6.1 കോടി റിയാൽ ചെലവിൽ മദീന പ്രവിശ്യയിലെ 800 പള്ളികളുടെയും പ്രാർഥനാഹാളുകളുടെയും നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുൽ ലത്തീഫാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. ആരാധനാ കർമങ്ങൾക്ക് എത്തുന്ന വിശ്വാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്താനാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അൽ-ഉല, യാമ്പു ഗവർണറേറ്റുകളിലെ പള്ളികൾക്ക് പുറമേ, സയ്യിദ് അൽ-ഷുഹാദ, ഖിബ്ലതൈൻ, അൽ-ഖന്ദഖ് മസ്ജിദുകൾ എന്നിവയുൾപ്പെടെ നിരവധി ചരിത്ര പള്ളികൾ അറ്റകുറ്റപ്പണിയിൽ ഉൾപ്പെടും. 2018 ലാണ് സൗദിയിലുടനീളമുള്ള ചരിത്രപ്രാധാന്യമുള്ള മസ്ജിദുകൾ അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ മസ്ജിദ് പുനരുദ്ധാരണ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് മദീന മേഖലയിലെ നവീകരണ പ്രവർത്തനങ്ങൾ.