തെരഞ്ഞെടുപ്പിൽ മോഡി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു: നവോദയ റിയാദ്

നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു

Update: 2024-05-07 09:45 GMT
Advertising

റിയാദ്: സാർവദേശീയ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിയാദ് നവോദയയുടെ മെയ് ദിനാചരണം. ഇന്ത്യയിൽ തൊഴിലാളികൾ സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെല്ലാം കവർന്നെടുക്കുകയും ജനതയൊന്നാകെ വർഗീയമായി ഭിന്നിപ്പിക്കുകയും ചെയ്യുന്ന നയസമീപനങ്ങളാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്ന് യോഗം വിമർശനമുയർത്തി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്നു. സ്വകാര്യവത്ക്കരണത്തിലൂടെ സ്വന്തമായി വിമാനമോ വിമാനത്താവളങ്ങളോ ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറി. സർവമേഖലകളിലും രാജ്യം പിന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. വർഗീയ കലാപങ്ങളും വംശീയ ആക്രമണങ്ങളും വർധിക്കുന്നു. രാഷ്ട്രീയബോധമാർജ്ജിച്ച തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടേയും ഐക്യത്തിലൂടെ മാത്രമേ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ മറികടക്കാൻ കഴിയൂവെന്ന് യോഗം വിലയിരുത്തി. സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്തവിധം പണപ്പെരുപ്പം വർധിച്ചു.

നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് ബോധപൂർവ്വം വർഗീയ പ്രചാരണം നടത്തുകയാണ് മോഡിയും സംഘ് പരിവാരങ്ങളുമെന്ന് തങ്ങൾ വിമർശിച്ചു. ബിജെപിയുടെ ബി ടീമായി മാറിയ കോൺഗ്രസ് വടകരയിൽ നടത്തിയ വർഗീയ ദുഷ്പ്രചാരണം പുരോഗമന കേരളത്തിന് ചേർന്നതയില്ലെന്ന് കുറ്റപ്പെടുത്തി.

നവോദയ പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. മൃദുൻ മെയ്ദിന സന്ദേശം അവതരിപ്പിച്ചു. കുമ്മിൾ സുധീർ, ഷമീർ വർക്കല, റസ്സൽ, അനിൽ മണമ്പൂർ, ഷൈജു ചെമ്പൂര്, ശ്രീരാജ്, മനോഹരൻ, നാസ്സർ പൂവ്വാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News