40 രാജ്യങ്ങളിൽ നിന്നുള്ള കോഴി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി
16 രാജ്യങ്ങളിലെ ചില നഗരങ്ങൾക്ക് ഭാഗിക നിരോധനം, മാനദണ്ഡം പാലിച്ച ഉൽപ്പന്നങ്ങൾക്ക് അനുമതി
റിയാദ്: 40 രാജ്യങ്ങളിൽ നിന്നുള്ള കോഴി, മുട്ട ഇറക്കുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA). 16 രാജ്യങ്ങളിലെ ചില പ്രവിശ്യകൾക്കും നഗരങ്ങൾക്കും ഭാഗിക നിരോധനവും ഏർപ്പെടുത്തി. 2004 മുതൽ ചില രാജ്യങ്ങൾക്ക് നിരോധനമുണ്ട്. പക്ഷിപ്പനിയടക്കമുള്ള രോഗങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിരോധനം.
സമ്പൂർണ നിരോധനമുള്ള 40 രാജ്യങ്ങൾ: അഫ്ഗാനിസ്ഥാൻ, അസർബൈജാൻ, ജർമനി, ഇന്തോനേഷ്യ, ഇറാൻ, ബോസ്‌നിയ ആൻഡ് ഹെർസഗോവിന, ബൾഗേറിയ, ബംഗ്ലാദേശ്, തായ്വാൻ, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ചൈന, ഇറാഖ്, ഘാന, ഫലസ്തീൻ, വിയറ്റ്‌നാം, കംബോഡിയ, കസാക്കിസ്ഥാൻ, കാമറൂൺ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലാവോസ്, ലിബിയ, മ്യാൻമർ, യുകെ, ഈജിപ്ത്, മെക്‌സിക്കോ, മംഗോളിയ, നേപ്പാൾ, നൈജർ, നൈജീരിയ, ഇന്ത്യ, ഹോങ്കോംഗ്, ജപ്പാൻ, ബുർക്കിന ഫാസോ, സുഡാൻ, സെർബിയ, സ്ലൊവേനിയ, ഐവറി കോസ്റ്റ്, മോണ്ടിനെഗ്രോ.
ഭാഗിക നിരോധനം: ആസ്‌ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം, ഭൂട്ടാൻ, പോളണ്ട്, ടോഗോ, ഡെൻമാർക്ക്, റൊമാനിയ, സിംബാബ്വെ, ഫ്രാൻസ്, ഫിലിപ്പീൻസ്, കാനഡ, മലേഷ്യ, ഓസ്ട്രിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളും നഗരങ്ങളും.
ന്യൂകാസിൽ ഡിസീസ് വൈറസിനെ ഇല്ലാതാക്കാൻ പര്യാപ്തമായ ചികിത്സയോ മറ്റ് സംസ്‌കരണ രീതികളോ നടത്തിയ കോഴിയിറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും താൽക്കാലിക നിരോധനത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് SFDA വ്യക്തമാക്കി. അത്തരം ഉൽപ്പന്നങ്ങൾക്ക് അതത് രാജ്യത്തെ അധികൃതർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.