ഇറാനും സൗദി അറേബ്യയും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു
രണ്ടു മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും എംബസി തുറക്കും
ബെയ്ജിങ്: ഏഴ് വർഷത്തെ പ്രതിസന്ധിക്ക് ശേഷം ഇറാനും സൗദി അറേബ്യയും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. രണ്ടു മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും എംബസി തുറക്കും. ചൈനയിലെ ബെയ്ജിങിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് ശേഷമാണ് പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചിത്രം മാറ്റുന്ന സുപ്രധാന തീരുമാനമുണ്ടായത്. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും മുൻ സഹകരണ കരാറുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളുടേയും തീരുമാനത്തെ അമേരിക്ക പിന്തുണച്ചു. യമന്‍ യുദ്ധം തീര്‍ക്കാനുള്ള നടപടികൾക്ക് ഇത് തുണയാകുമെന്ന് യു എസ് നേതൃത്വം പ്രതികരിച്ചു. എന്നാൽ സൗദിക്ക് ഇറാൻ നൽകിയ ഉറപ്പുകൾ എത്രകണ്ട് പാലിക്കപ്പെടുമെന്ന് കണ്ടറിയണമെന്നും അമേരിക്ക വ്യക്തമാക്കി. അതെ സമയം ചൈന പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മേൽ പിടിമുറുക്കുന്നത് ആശങ്കയോടെയാണ് അമേരിക്ക നോക്കി കാണുന്നത്. ഇറാൻ സൗദി സഹകരണത്തെ ഇസ്രയേലും താല്പര്യത്തോടെയല്ല നോക്കി കാണുന്നത്.