ഗസ്സയെ ചേർത്തുപിടിച്ച് സൗദി ജനത; സഹായനിധിയിലേക്ക് ഒഴുകിയത് 74.1 കോടി റിയാൽ
24 ലക്ഷം പേരാണ് ഇതിനകം സഹായം നൽകിയത്
റിയാദ്: ഗസ്സയിലെ ഫലസ്തീൻ ജനതക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള ഭരണകൂടത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് സൗദി ജനത. 24 ലക്ഷം പേരാണ് ഇതിനകം സഹായം നൽകിയത്. ഫണ്ട് ശേഖരണത്തിൽ ഇന്ന് ഉച്ചവരെ ലഭിച്ച തുക 741 മില്യൺ റിയാലാണ്. ഏതാണ്ട് 1800 കോടി രൂപ. ഇതോടൊപ്പം രാജ്യത്തെ ചേംബറുകൾ ബിസിനസുകാരോട് സജീവമായി ഫണ്ട് ശേഖരണത്തിൽ ഭാഗമാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഫണ്ട് ശേഖരണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഭക്ഷണം, വസ്ത്രം, മരുന്നുകൾ, താൽക്കാലിക വീടുകൾ, ആശുപത്രി നിർമാണം, ഹൗസിങ് കോംപ്ലക്‌സുകൾ എന്നിവയാണ് സൗദി നൽകുക. അന്താരാഷ്ട്ര സംവിധാനങ്ങളുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്.
നിലവിലെ സാമ്പത്തിക സഹായത്തിന് പുറമെ 2023 ഒക്ടോബറിന് ശേഷം എൺപതോളം വിമാനങ്ങളിലായി സഹായം ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്. എട്ട് കപ്പലുകളും വിവിധ വസ്തുക്കൾ എത്തിക്കാനായി ഉപയോഗിച്ചു. സൗദി ഭരണാധികാരികളായ സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവരുടെ നിർദേശ പ്രകാരമാണ് കാമ്പയിൻ. കിങ് സൽമാൻ സെന്റർ ഫോർ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയൻ എയ്ഡിന് കീഴിലാണ് പ്രവർത്തന ഏകോപനം.