സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഭൂമിവില 88% ഉയർന്നു
അതേസമയം, തലസ്ഥാനമായ റിയാദിൽ ഭൂമി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്
റിയാദ്: സൗദി അറേബ്യയിലെ ഭൂമിയുടെ ശരാശരി വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ഡാറ്റ മാനേജ്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരാഴ്ചക്കിടെ ഭൂമി വിലയിൽ 88 ശതമാനത്തിന്റെ വർധനവുണ്ടായി. അതേസമയം, തലസ്ഥാനമായ റിയാദിൽ ഭൂമി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്.
പുതിയ കണക്കുകൾ അനുസരിച്ച്, ഒരു ചതുരശ്ര മീറ്ററിന് നിലവിലെ ശരാശരി വില 190 റിയാലാണ്. മുൻ ആഴ്ച ഇത് 101 റിയാലായിരുന്നു. രാജ്യത്തുടനീളം റിയൽ എസ്റ്റേറ്റ് ഇടപാടുകളും വർധിച്ചു. കഴിഞ്ഞ ആഴ്ച 590 കോടി റിയാൽ മൂല്യമുള്ള 4,938 ഇടപാടുകൾ നടന്നതായാണ് റിപ്പോർട്ട്.
ഇതിനിടെ റിയാദിലെ ഭൂമി വിലയിൽ 48 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മുൻ ആഴ്ച 4,125 റിയാലായിരുന്ന ശരാശരി വില 2,140 റിയാലായി കുറഞ്ഞു. എന്നാൽ ജിദ്ദ, മക്ക, ദമ്മാം തുടങ്ങിയ നഗരങ്ങളിൽ ഭൂമി വില വർധിച്ചു. ഇടപാടുകളുടെ എണ്ണത്തിൽ ജിദ്ദയാണ് മുന്നിൽ.