വിദ്യാർഥികളുടെ സുരക്ഷയിൽ വീഴ്ച; സൗദിയിൽ 74 സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കി
വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റേതാണ് നടപടി
റിയാദ്: വിദ്യാർഥികളുടെ സുരക്ഷയിൽ വീഴ്ചവരുത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് സൗദിയിൽ 74 സ്വകാര്യസ്കൂളുകളുടെ ലൈസൻസ് റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികളുടെ സുരക്ഷ, വിദ്യാഭ്യാസ നിലവാരം, മന്ത്രാലയം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും നടപ്പിലാക്കുക എന്നിവയിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിട്ടും മാറ്റമില്ലാത്തതിനാലാണ് മന്ത്രാലയം ഈ നടപടിയിലേക്കെത്തിയത്. എന്നാൽ തെറ്റുകൾ തിരുത്താനോ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനോ സ്കൂൾ അധികൃതർ തയ്യാറായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും വിദ്യാർഥികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ലൈസൻസ് റദ്ദാക്കിയ സ്കൂളുകളിലെ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ മന്ത്രാലയം ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ സ്കൂളുകളിലെ വിദ്യാർത്ഥികളെ നേരിട്ട് സർക്കാർ സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ എടുത്തു. താമസസ്ഥലത്തിന് അടുത്തുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവർ പഠനം തുടരുമെന്ന് മന്ത്രാലയം ഉറപ്പുവരുത്തും.