സൗദി ഹോസ്പിറ്റാലിറ്റി മേഖല കുതിക്കുന്നു; പ്രതിവർഷം 78% വരെ വളർച്ച
സൗകര്യങ്ങൾ വർധിച്ചതോടെ രാജ്യത്തെ സർവീസ്ഡ് അപ്പാർട്ട്മെൻറുകളുടെ വാടകയിൽ 23% വരെ കുറവ്
റിയാദ്: സൗദി അറേബ്യയിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ എണ്ണത്തിൽ ഈ വർഷം ആദ്യ പാദത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. പ്രതിവർഷം 78% വരെ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തുന്നത്. സൗകര്യങ്ങൾ വർധിച്ചതോടെ രാജ്യത്തെ സർവീസ്ഡ് അപ്പാർട്ട്മെൻറുകളുടെ വാടകയിൽ 23% വരെ കുറവ് വന്നതായി ഗസ്റ്റാറ്റ് (Gasstat) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം, 2025 ആദ്യ പാദത്തിൽ ലൈസൻസുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ എണ്ണം 5000 ആയി ഉയർന്നു. ഇതിൽ 2400 എണ്ണം ഹോട്ടൽ മേഖലയിലും 2600 എണ്ണം സർവീസ്ഡ് അപ്പാർട്ട്മെൻറ് മേഖലയിലുമാണ് ലൈസൻസുകൾ അനുവദിച്ചിട്ടുള്ളത്.
മേഖലയുടെ ഈ ദ്രുതഗതിയിലുള്ള വളർച്ച സൗദി അറേബ്യയുടെ ടൂറിസം ഇൻഫ്രാസ്ട്രക്ചറിലെ വ്യക്തമായ വികസനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം രംഗത്തുള്ളവർ പറയുന്നു. വളരുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ രാജ്യം അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും, ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകുമെന്നും അവർ വിലയിരുത്തുന്നു.
ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ എണ്ണം വർധിച്ചതോടെ സർവീസ്ഡ് അപ്പാർട്ട്മെൻറുകളുടെയും മറ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെയും വാടകയിൽ ചരിത്രപരമായ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. മദീന മേഖലയിൽ 23%, കിഴക്കൻ പ്രവിശ്യയിൽ 22.6%, അൽ-ജൗഫിൽ 21%, നജ്റാനിൽ 19%, അൽഖസീമിൽ 14%, വടക്കൻ അതിർത്തികളിലും റിയാദ് മേഖലയിലും യഥാക്രമം 13%, 9% എന്നിങ്ങനെയാണ് വാടകയിൽ ഇടിവ് രേഖപ്പെടുത്തിയത്.