ദമ്മാമിന്റെ മുഖച്ഛായ മാറും; ഗ്ലോബൽ സിറ്റിയുടെ ആദ്യ ഘട്ടം ഈ മാസം തുറക്കും
ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളുടെ പവലിയനുകളുണ്ടാകും
ദമ്മാം: കിഴക്കൻ പ്രവിശ്യയുടെ വിനോദഭൂപടത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ദമ്മാം ഗ്ലോബൽ സിറ്റിയുടെ ആദ്യഘട്ടം നവംബർ അവസാനത്തോടെ സന്ദർശകർക്കായി തുറക്കും. ദമ്മാമിനെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന പദ്ധതി ആറ് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് നടപ്പാക്കുന്നത്. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി വക്താവ് ഫൈസൽ അൽ സഹ്റാനിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിനോദത്തിനും നിക്ഷേപത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ സംരംഭം, രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കുമെന്നും പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ ഏകദേശം 200 മില്യൺ റിയാലിന്റെ നിക്ഷേപമാണ് കണക്കാക്കുന്നത്, മുഴുവൻ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ ഇത് 600 മില്യൺ റിയാലിലധികമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 16 രാജ്യങ്ങളുടെ പവലിയനുകൾ, ഏകദേശം 10,000 ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഓപൺ തിയേറ്റർ, കൃത്രിമ തടാകത്തിലെ ഒഴുകുന്ന റെസ്റ്റോറന്റ്, ഇലക്ട്രോണിക്, വാട്ടർ ഗെയിമുകൾക്കായുള്ള ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു. ദമ്മാമിനും ഖത്തീഫിനും ഇടയിൽ, അബു ഹദ്രിയ റോഡിന് സമീപം തന്ത്രപ്രധാനമായ സ്ഥലത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.