റമദാനിൽ തിരിച്ചറിവാകാത്ത ചെറിയ കുട്ടികളെ പള്ളികളിലേക്ക് കൊണ്ടുവരരുത്: സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം
തറാവീഹ് പ്രാർഥനകൾ ലളിതമായ രീതിയിൽ പൂർത്തിയാക്കണമെന്നും മന്ത്രാലയം
ജിദ്ദ: വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി പുതിയ നിർദേശങ്ങളുമായി ഇസ്ലാമിക കാര്യ മന്ത്രാലയം. പള്ളികളിൽ ആരാധനയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഏകാഗ്രത തടസ്സപ്പെടുത്തുന്ന രീതിയിൽ തിരിച്ചറിവാകാത്ത ചെറിയ കുട്ടികളെ കൂടെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം വിശ്വാസികളോട് അഭ്യർഥിച്ചു. പ്രാർഥനകൾക്കും ഖുർആൻ പാരായണത്തിനും ഏറെ പ്രാധാന്യമുള്ള സമയമായതിനാൽ, പള്ളികളിലെ ശാന്തതയും ആദരവും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
നമസ്‌കാരത്തിന് നേതൃത്വം നൽകുന്ന ഇമാംമാർ പ്രവാചക ചര്യയനുസരിച്ച് ലളിതമായ രീതിയിൽ തറാവീഹ് പ്രാർഥനകൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഖുനൂത് ഉൾപ്പെടെയുള്ള പ്രാർഥനകൾ ദൈർഘ്യം കുറച്ച് ലളിതമാക്കണം. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പ്രയാസമുണ്ടാക്കാത്ത രീതിയിൽ ആരാധനകൾ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. പള്ളികളിലെ ആത്മീയ അന്തരീക്ഷം കാത്തുസൂക്ഷിക്കാനും ആരാധനകൾ കൂടുതൽ അച്ചടക്കത്തോടെ നിർവഹിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരങ്ങളെന്നും അധികൃതർ അറിയിച്ചു.