Writer - razinabdulazeez
razinab@321
റിയാദ്: സൗദി അരാംകോയുടെ പൈപ്പ് ലൈനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ജുഐമയിൽ നിന്നുള്ള എൽപിജി കയറ്റുമതി താൽക്കാലികമായി നിർത്തി. ഇന്ത്യയിലേക്കാണ് ഈ ടെർമിനലിൽ നിന്നുള്ള അറുപത് ശതമാനത്തോളം ദ്രവീകൃത പെട്രോളിയം വാതകം കയറ്റുമതി ചെയ്യുന്നത്. ഇതോടെ ഇന്ത്യയിലുൾപ്പെടെ ഡിമാന്റിനും വിലവർധനക്കും സാധ്യതയേറി.
സൗദി കിഴക്കൻ പ്രവിശ്യയിലാണ് അരാംകോയുടെ ജുഐമ ടെർമിനൽ. ലോകത്തിലെ ഏറ്റവും വലിയ എൽപിജി കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇവിടെ പ്രൊപ്പെയിൻ, ബ്യൂട്ടെയിൻ എന്നിവ കൊണ്ടുപോകുന്ന ഡെലിവറി സിസ്റ്റത്തിലെ ട്രസ്റ്റൽ അഥവാ പൈപ്പ്ലൈൻ പാലത്തിന്റെ ഒരു ഭാഗം തകർന്നതാണ് കയറ്റുമതി നിർത്താൻ കാരണമായത്. ഇപ്പോഴും ഇതിന്റെ ആഘാതം വ്യക്തമില്ല. അടിയന്തിര നടപടിയെന്ന നിലക്കാണ് ഇപ്പോഴത്തെ നടപടി.
ഫെബ്രുവരി 23-നാണ് സംഭവം നടന്നതെങ്കിലും ഇന്നാണ് പ്രസ്താവനയിൽ കന്പനി ഇക്കാര്യം അറിയിച്ചത്. ചോർച്ചയുണ്ടായിട്ടില്ല. എന്നാൽ സുരക്ഷയുടെ ഭാഗമായി അടുത്ത ചില ആഴ്ചകളിലേക്ക് ജുഐമയിൽ നിന്നുള്ള പ്രൊപ്പെയിൻ, ബ്യൂട്ടെയിൻ ഷെഡ്യൂളുകൾ റദ്ദാക്കിയിട്ടുണ്ട്. റാസ്തനൂറക്ക് സമീപമാണ് ടെർമിനൽ.
ജുഐമയിൽ നിന്നുള്ള എൽപിജിയുടെ ശരാശരി പ്രതിമാസ കയറ്റുമതി ഏകദേശം 4.5 ലക്ഷം ടണ്ണാണ്.ഇതിൽ അറുപത് ശതമാനം ഇന്ത്യയിലേക്കും 15 ശതമാനം ചൈനയിലേക്കുമായിരുന്നു. കയറ്റുമതി പുനരാരംഭിക്കാൻ വൈകിയാൽ ഇന്ത്യൻ വിപണിയിൽ എൽപിജി വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.